മലയാളത്തിന്റെ രണ്ട് സൂപ്പർതാരങ്ങൾ ഒന്നിച്ച ചിത്രം, ഹരികൃഷ്ണൻസ്. മമ്മൂട്ടിയും മോഹൻലാലും മത്സരിച്ച് അഭിനയിച്ച ചിത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ജൂഹി ചൗളയാണ് നായികയായത്. ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തെ മനോഹരമാക്കിയത് ഹരിയുടേയും കൃഷ്ണന്റേയും മീരയുടേയും ത്രികോണ പ്രണയമായിരുന്നു. രണ്ട് ക്ലൈമാക്സുകളുമായാണ് ചിത്രം എത്തിയത്. ചിത്രത്തിന് ഇരട്ട ക്ലൈമാക്സ് വരാനുണ്ടായ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.
സിനിമയുടെ പ്രചരണ ഉപാധിയായിട്ടാണ് രണ്ട് ക്ലൈമാക്സ് ഷൂട്ട് ചെയ്തത് എന്നാണ് താരം പറയുന്നത്. ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ പേർ തിയറ്ററിൽ എത്തുമെന്നായിരുന്നു അണിയറ പ്രവർത്തകർ പദ്ധതിയിട്ടത്. എന്നാൽ പ്രിന്റുകൾ അയക്കുന്നതിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് കേരളത്തിലെ രണ്ട് മേഖലകളിൽ രണ്ട് ക്ലൈമാക്സ് വന്നത് എന്നാണ് താരം പറഞ്ഞത്. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ ഗോവ ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
മമ്മൂട്ടിയുടെ വാക്കുകൾ
ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. ആ പെൺകുട്ടി ആരെ തെരഞ്ഞെടുക്കുന്നു എന്നതാണ് ആ സിനിമയുടെ അവസാനം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്സുകൾ വച്ചിരുന്നു. ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ചെയ്ത കാര്യമല്ല. ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങൾ ഉണ്ടാകുമ്പോൾ, രണ്ട് തരവും കാണാൻ ആളുകൾ വരും എന്നുള്ള ദുർബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്തൊരു കാര്യമാണ്. പക്ഷേ ഈ പ്രിന്റുകൾ അയക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലർക്ക് പറ്റിയ അബന്ധമാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്. അതിന്റെ ഉദ്ദേശം വളരെ നല്ലതായിരുന്നു. എന്നാലും രണ്ട് പേർക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, സന്തോഷമുള്ള, സന്തോഷമില്ലാത്ത ഒരു സിനിമ പ്രേക്ഷകർ നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ആ സിനിമ ഇത്രയും വലിയ വിജയമായതും ഈ വേദിയിൽ ഹരികൃഷ്ണൻസിനെ പറ്റി സംസാരിക്കാൻ ഇടയായതും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ