പ്രമുഖ ഗായിക ലതാ മങ്കേഷ്കറിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ശ്രേയാ ഘോഷാൽ. ഇൻസ്റ്റഗ്രാമിലൂടെ ഹൃദയം തൊടുന്ന കുറിപ്പിനൊപ്പമാണ് ശ്രേയാ ഘോഷാൽ ആദരാഞ്ജലി അർപ്പിച്ചത്. ലതാജിയുടെ മരണ വാർത്തയറിഞ്ഞപ്പോൾ മരവിച്ചുപോയെന്നും തകർന്നുപോയെന്നുമാണ് അവർ കുറിച്ചത്.
ശ്രേയാ ഘോഷാലിന്റെ കുറിപ്പ്
മരവിച്ചുപോയ പോലെ, തകർന്നുപോയി. കഴിഞ്ഞദിവസം സരസ്വതീ പൂജയായിരുന്നു. ഇന്ന് അമ്മ അവരുടെ അനുഗ്രഹിക്കപ്പെട്ടവളെ ഒപ്പം കൂട്ടി. കിളികളും മരങ്ങളും കാറ്റും പോലും ഇന്ന് നിശ്ശബ്ദമായതുപോലെ തോന്നുന്നു. സ്വർ കോകില ഭാരത രത്ന ലത മങ്കേഷ്കർജി നിങ്ങളുടെ ശബ്ദം എല്ലാക്കാലവും നിലനിൽക്കും- ലതാ മങ്കേഷ്കറുടെ പഴയ ഒരു ചിത്രത്തിനൊപ്പമാണ് അനുസ്മരിച്ചത്.
കോവിഡാനന്തര ചികിത്സയ്ക്കിടെ മരണം
കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് ലതാ മങ്കേഷ്കർ വിടപറഞ്ഞത്. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവില്‍ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ഇന്നലെ ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 1942-ല്‍ തന്റെ 13-ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി 35,000 ൽ അധികം ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ