മലയാളത്തിന്റെ പ്രിയതാരം കെപിഎസി ലളിതയുടെ വേർപാട് മലയാള സിനിമയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ആടുതോമയിലെ മേരിക്കുട്ടിയുടെ കഥാപാത്രം ലളിതയുടെ അഭിനയ ജീവിതത്തിലെ നിരവധി മികച്ച കഥാപാത്രങ്ങളിലൊന്നാണ്. തിലകൻ അഭിനയിച്ച ചാക്കോ മാഷിന്റെ ഭാര്യയായാണ് കെപിഎസി ലളിത അഭിനയിച്ചത്. എന്നാൽ ഈ സിനിമ ഷൂട്ട് ചെയ്യുമ്പോൾ തിലകനും കെപിഎസി ലളിതയും പിണക്കത്തിലായിരുന്നു. തിലകന്റെ ഭാര്യയുടെ വേഷം ചെയ്യാൻ വിളിച്ചപ്പോഴത്തെ കെപിഎസി ലളിതയുടെ പ്രതികരണത്തെക്കുറിച്ച് പങ്കുവയ്ക്കുകയൊണ് സംവിധായകൻ ഭദ്രൻ. ഇനിയൊരു കെപിഎസി ലളിത ഭൂമുഖത്തുണ്ടാവില്ല എന്നും ഭദ്രൻ കുറിക്കുന്നു.
ഭദ്രന്റെ കുറിപ്പ് വായിക്കാം
ഞാൻ ഓർക്കുന്നു, തിലകൻ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാൻ വിളിച്ചപ്പോൾ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകൻ ചേട്ടൻ അഭിനയിക്കുമ്പോൾ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തിൽ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു ;
" അതിപ്പോ അങ്ങേര് കാണിച്ചില്ലേലും, ഞാനങ്ങോട്ട് കാണിച്ചാൽ പോരേ.. "
അതാണ് KPAC ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതിൽ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു KPAC ലളിത ഭൂമുഖത്തുണ്ടാവില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ