വൻ സ്വീകരണമാണ് കൽഹാസൻ നായകനായെത്തിയ വിക്രത്തിന് പ്രേക്ഷകർ നൽകിയത്. രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പമായിരുന്നു വിക്രത്തിന്റെ റിലീസ്. തെലുങ്ക് താരം അദിവി ശേഷിന്റെ മേജറും അക്ഷയ് കുമാറിൻ്റെ പൃഥ്വിരാജും. എന്നാൽ വിക്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫിസ് കീഴടക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ ചിത്രം തമിഴ്നാട്ടിൽ 100 കോടി ക്ലബ്ബിൽ കയറുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
2022ൽ തമിഴ്നാട്ടിൽ ലഭിച്ച ഏറ്റവും മികച്ച മൂന്നാമത്തെ ഓപ്പണിങ് കളക്ഷൻ വിക്രത്തിനാണ് എന്നാണ് ട്രെഡ് അനലിസ്റ്റായ മനോബാലൻ വിജയബാലൻ പറയുന്നത്. വലിമൈക്കും ബീസ്റ്റുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്. കമൽഹാസൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണിതെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും മികച്ച മുന്നേറ്റമാണ് ചിത്രം നടത്തിയത്. ആദ്യ ദിവസം കേരളത്തിൽ നിന്നും മാത്രം അഞ്ച് കോടി രൂപയാണ് ചിത്രം നേടിയത്. കേരളത്തിലെ ആദ്യദിന കളക്ഷനിൽ മുന്നിൽ നിൽക്കുന്നത് കെജിഎഫ് 2 ആണ്. വിക്രം നാലാം സ്ഥാനത്താണ്. ഓസ്ട്രേലിയയിലും അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം വിക്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കമൽഹാസനെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, നരേൻ, അർജുൻ ദാസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. തിയറ്റർ റിലീസിനു മുൻപു തന്നെ ചിത്രം 200 കോടി നേടിയതായും റിപ്പോർട്ടുകളുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ