'ഞാന്‍ തന്നെ പറഞ്ഞ കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി'; വേതന പരാമർശത്തിൽ മാപ്പു പറഞ്ഞ് അജു വർ​ഗീസ്

താൻ പറഞ്ഞ കാര്യങ്ങളല്ല വാർത്തയായി വന്നതെന്നും അതൊരു ഫൺ ടോക്ക് ആയിരുന്നു എന്നുമാണ് അജു കുറിച്ചത്
ഫോട്ടോ: ഫേയ്സ്ബുക്ക്
ഫോട്ടോ: ഫേയ്സ്ബുക്ക്

പുതുമുഖ സംവിധായകരുടെ വേതനത്തെക്കുറിച്ചുള്ള നടൻ അജു വർ​ഗീസിന്റെ പ്രതികരണം വൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ പരാമർശത്തിൽ മാപ്പു പറഞ്ഞുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് അജു. സിനിമ ​ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം മാപ്പു പറഞ്ഞത്. താൻ പറഞ്ഞ കാര്യങ്ങളല്ല വാർത്തയായി വന്നതെന്നും അതൊരു ഫൺ ടോക്ക് ആയിരുന്നു എന്നുമാണ് അജു കുറിച്ചത്. 

അജുവിന്റെ കുറിപ്പ് ഇങ്ങനെ; 'പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്റെ ഇന്റര്‍വ്യൂവിലെ ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും വേദനിച്ചു എന്നറിഞ്ഞു. അതിനാല്‍ ഇന്റര്‍വ്യൂവിലെ ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു.

1) പണിയെടുക്കുന്നവര്‍ക്കു വേതനം കൊടുക്കണം എന്ന് ഞാന്‍ തുടക്കം തന്നെ പറയുന്നു.
 2) ശംഭുവിനെ ഉദാഹരണം ആയി പറയുമ്പോള്‍, 'മാസം ഇത്രേം ഉള്ളു' എന്നും അല്ലേല്‍ 'മാസം ഒന്നുമില്ലെന്നോ' ആദ്യം പറയും.

ഇതില്‍ തലക്കെട്ടു വന്നത് 'മാസം ഒന്നുമില്ലെന്ന്' മാത്രം. ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി. അതൊരു ഫൺ ടോക്ക് ആയിരുന്നു. എന്റെ വാക്കുകൾ ആരെയെങ്കിലും വിമർശിച്ചിട്ടുണ്ടെങ്കിൽ മാപ്പു പറയുന്നു. 

കഴിഞ്ഞ ദിവസമാണ് അജു വർ​ഗീസിന്റെ വാക്കുകൾ വൈറലായത്.  'ഞാനൊരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍, ശംഭു അത് നിര്‍മ്മിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ പൈസ ചോദിക്കില്ല. എനിക്ക് അവിടെ പ്രാധാന്യം സിനിമയാണെങ്കില്‍ ഞാന്‍ ചോദിക്കില്ല. പക്ഷെ ഞാന്‍ സിനിമ നിര്‍മ്മിക്കുമ്പോള്‍ എനിക്ക് മുടക്ക് മുതല്‍ എങ്കിലും തിരിച്ചുകിട്ടണ്ടേ? പിന്നെ ഞാന്‍ നിര്‍മിക്കുമ്പോള്‍ സംവിധായകന് പൈസ കൊടുക്കുന്നില്ലെങ്കില്‍ അത് ഞാന്‍ ആദ്യം തന്നെ അയാളോട് പറയും. അതിന് സമ്മതം ആണെങ്കില്‍ മാത്രം മതി സിനിമ ചെയ്യുക. അത് സന്തോഷത്തോടെ വേണം ചെയ്യാന്‍. തയ്യാറല്ലെങ്കില്‍ എനിക്ക് കാശ് വരുന്ന സമയത്ത് സന്തോഷത്തോടെ ചെയ്യാം'.-എന്നാണ് അജു പറഞ്ഞത്. അതിനെതിരെ സംവിധായകൻ വിസി അഭിലാഷ് രം​ഗത്തെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com