മമ്മൂട്ടിയുടെ പിന്നില്‍ ഒളി കാമറ; ''ഏത് നാശം പിടിച്ച നേരത്താണ് ഞാന്‍ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിക്കായിരുന്നു''; കുറിപ്പ്

ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട്  പിന്നില്‍ നിന്ന് ഒളിക്ക്യാമറ വച്ചാണ് വന്യന്റെ ഫോട്ടം പിടിച്ചത്.
വികെ ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
വികെ ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

മമ്മൂട്ടിയുമൊത്തുള്ള രസകരമായ ഒരനുഭവം പങ്കുവച്ച് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍. മമ്മൂട്ടിയോടൊപ്പം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് നടക്കുന്നതിനിടെ സംഭവിച്ച രസകരമായ കാര്യങ്ങളാണ് ശ്രീരാമന്‍ പങ്കുവച്ചത്. ഫോട്ടോ എടുക്കരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നുവെന്നും എന്നാലും പിന്നില്‍ നിന്നും ഒളിക്ക്യാമറ വച്ച് ഒരു ചിത്രം പകര്‍ത്തിയതായും ശ്രീരാമന്‍ കുറിപ്പില്‍ പറയുന്നു. ആളാരാണെന്ന് ചോദിക്കരുതെന്നും താനിതുവരെ ഇയാളുടെ മുഖം കണ്ടിട്ടില്ലെന്നും ശബ്ദം മാത്രമേ കേട്ടിട്ടുള്ളൂവെന്നും പറഞ്ഞ ശ്രീരാമന്‍, മമ്മൂട്ടിയുടെ പിന്തിരിഞ്ഞുള്ള ചിത്രം കൂടി കുറിപ്പിനൊപ്പം പങ്കുവച്ചു.


ശ്രീരാമന്റെ കുറിപ്പ്

ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടന്‍ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട്  പിന്നില്‍ നിന്ന് ഒളിക്ക്യാമറ വച്ചാണ് വന്യന്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാനദൃഷ്ടിയാല്‍ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാന്‍ ശ്രമിച്ചു. ഞാന്‍ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചു പാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാന്‍ പറ്റീല്ല. 

ന്നാലും വെറുതെ വിടാന്‍ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ചു. ''ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിന്‍ ഫോറസ്റ്റിന്റെ ഇക്കോളജിക്കല്‍ ബാലന്‍സ് പോവില്ലെ?''  ആ ചോദ്യത്തിലെ എന്റെ ജ്ഞാനപ്പെരുമ കേട്ട് ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാല്‍ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു.  ''ചെളിപ്പറ്റുള്ള മണ്ണാണ്‍ഡാ. കോണ്‍ക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലന്‍സ് പോയി മലര്‍ന്നു വീഴും.'' 

എന്നാല്‍ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു
എന്തു വഴി? 

തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടല്‍കാടു വച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തില്‍ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം  

ഏതു പാട്ട്?  

ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ

അത് ഫിമെയ്ല്‍ വോയ്‌സല്ലേ? 

ഡ്യുവെറ്റായും കേട്ടിട്ടുണ്ട്

ഉത്തരം ഒന്നുമുണ്ടായില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു.  ''എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള്  ചിന്തിക്കണത്?''  

''ഏത് നാശം പിടിച്ച നേരത്താണ് ഞാന്‍ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിക്കായിരുന്നു''.  അത്രയും പറഞ്ഞ് അല്‍പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടര്‍ന്നു. സൂര്‍ത്തുക്കളേ  ഇതങ്ങേരല്ലെ  ഇങ്ങേരല്ലെ  ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്. ഇയ്ക്ക് ആളെ നിശ്ശല്ല.  ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല.  സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com