കൊൽക്കത്ത; പക്ഷാഘാതത്തേ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബംഗാളി നടി ഐന്ദ്രില ശർമയുടെ ആരോഗ്യനില അതീവ ഗുരുതരം. ഒന്നിലേറെ ഹൃദയാഘാതങ്ങളുണ്ടായതോടെ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഐന്ദ്രില. സിപിആർ കൊടുത്തതായും നടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ അധികൃതർ പറഞ്ഞു.
ബ്രെയിൻ സ്ട്രോങ് സംഭവിച്ചതിനെ തുടർന്ന് ഈ മാസം ഒന്നാം തീയതിയാണ് ഐന്ദ്രിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവരെ സർജറിക്ക് വിധേയയാക്കിയിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുകയാണെന്നാണ് പുതിയ സി.ടി. സ്കാൻ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് ആനന്ദ്ബാസാർ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. ഇത് നീക്കം ചെയ്യുന്നത് സാധ്യമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. രക്തം കട്ടപിടിച്ചത് കുറയാനുള്ള പുതിയ മരുന്ന് നൽകിയിട്ടുണ്ടെന്നും ഇതിനോട് ഐന്ദ്രില എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നുവെന്നും അവർ പറഞ്ഞു.
അർബുദത്തെ രണ്ടു തവണ അതിജീവിച്ച ഐന്ദ്രിലയുടെ നിലവിലെ അവസ്ഥ സിനിമലോകത്തേയും ആരാധകരേയും ദുഃഖത്തിലാഴ്ത്തുകയാണ്. നടിയുടെ അവസ്ഥ വിവരിച്ചുകൊണ്ട് ഐന്ദ്രിലയുടെ കാമുകനും നടനുമായ സബ്യസാചി ചൗധരി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ വൈറലായിരുന്നു. ഇത് ഇവിടെ എഴുതുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നിരുന്നാലും, ഇന്നാണ് ദിവസം. ഐന്ദ്രിലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. ഒരു അത്ഭുതത്തിനായി പ്രാർത്ഥിക്കുക. മാനുഷികതയ്‌ക്കപ്പുറം എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ അവൾ പോരാടുകയാണ്- അദ്ദേഹം കുറിച്ചു. ബംഗാളി സിനിമയിലെ പ്രമുഖ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഐന്ദ്രിലയ്ക്ക് രോഗമുക്തി ആശംസിച്ചത്. ഝുമുർ പരിപാടിയിലൂടെ ടിവിയിൽ അരങ്ങേറ്റം കുറിച്ച അവർ ജിബോൺ ജ്യോതി, ജിയോൻ കത്തി തുടങ്ങിയ ജനപ്രിയ ഷോകളുടെ ഭാഗമായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ