ബ്രാഡ് പീറ്റ്, ആഞ്ജലീന ജോളി/ ട്വിറ്റർ
ബ്രാഡ് പീറ്റ്, ആഞ്ജലീന ജോളി/ ട്വിറ്റർ

മക്കളെ ശ്വാസം മുട്ടിച്ചു, മുഖത്തടിച്ചു, ശരീരത്തിലേക്ക് ബിയർ ഒഴിച്ചു; വിമാനത്തിൽ ബ്രാഡ് പിറ്റിന്റെ ക്രൂരത; തുറന്നുപറഞ്ഞ് ആഞ്ജലീന ജോളി

ആറ് മക്കളില്‍ ഒരാളെ ബ്രാഡ് പിറ്റ് ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തിടിച്ചു

ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിന് എതിരെ ​ഗുരുതര ആരോപണവുമായി മുൻഭാര്യ ആഞ്ജലീന ജോളി. വിമാനത്തിൽവച്ച് തന്നെയും മക്കളേയും ഉപദ്രവിച്ചു എന്നാണ് ആഞ്ജലീന വെളിപ്പെടുത്തിയത്. ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും താരം വ്യക്തമാക്കി. ഇത് ആദ്യമായിട്ടല്ല താരസുന്ദരി മുൻ ഭർത്താവിനെതിരെ രം​ഗത്തെത്തുന്നത്. 

ആഞ്ജലീനയുടേയും ബ്രാഡ് പിറ്റിന്റേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് ബ്രാഡ് പിറ്റില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. 2016ൽ നടത്തിയ യാത്രയിൽ സ്വകാര്യ വിമാനത്തിൽവച്ചാണ് രണ്ടു മക്കളെ ബ്രാഡ് പിറ്റ് ഉപദ്രവിച്ചത് എന്നാണ് ആഞ്ജലീന പറയുന്നത്. 

മാനസികമായും ശാരീരികമായും തന്നെയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചെന്നാണ് ആരോപണം. തന്നെ തലയിലും മുതുകിലും പിടിച്ച് ശുചിമുറിയുടെ ചുവരിലേക്ക് തള്ളി. തടയാനെത്തിയപ്പോഴാണ് കുട്ടികളെ ഉപദ്രവിച്ചത്. ആറ് മക്കളില്‍ ഒരാളെ ബ്രാഡ് പിറ്റ് ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തിടിച്ചു, മക്കളുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ചു. തന്റെ മുടിയില്‍ കയറിപ്പിടിച്ച് വലിച്ചു. തന്റെയും കുട്ടികളുടേയും മേല്‍ ബിയര്‍ ഒഴിച്ചു. അന്ന രാത്രി ഒരു ബ്ലാങ്കറ്റിനുള്ളിൽ തങ്ങൾ ഒതുങ്ങിക്കൂടുകയായിരുന്നു എന്നാണ് താരം ആരോപിച്ചത്. വിമാനങ്ങളുടെ ചുമതലയുള്ള ഫെഡറല്‍ അധികാരികള്‍ സംഭവം അന്വേഷിച്ചെങ്കിലും ബ്രാഡ് പിറ്റിനെതിരെ കുറ്റം ചുമത്തിയില്ലെന്നും കൂട്ടിച്ചേർത്തു. 

എന്നാൽ ആരോപണങ്ങളെല്ലാം ബ്രാഡ് പിറ്റുമായി ബന്ധമുള്ളവർ നിഷേധിച്ചു. വിചാരിക്കുന്നത് കിട്ടാത്തതുകൊണ്ട് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തിൽ ഇല്ലാക്കഥ ചേർത്തു പറയുകയാണ് എന്നാണ് ബ്രാഡ് പിറ്റുമായി ബന്ധമുള്ളവർ പറയുന്നത്. 2004-ല്‍ മിസ്റ്റര്‍ ആന്റ് മിസ്സിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും തമ്മില്‍ പ്രണയത്തിലാകുന്നത്. 2014 ഇവര്‍ വിവാഹിതരാകുകയും രണ്ട് വര്‍ഷം കഴിഞ്ഞ് വേര്‍പിരിയുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com