ന്യൂഡൽഹി; സാമ്പത്തിര തട്ടിപ്പുമായി ബന്ധപ്പെട്ട് നടിയും നർത്തകിയുമായ നോറ ഫത്തേഹിയെ പൊലീസ് ചോദ്യം ചെയ്തു. സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിലായിരുന്നു ചോദ്യം ചെയ്യൽ. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ ചോദ്യം ചെയ്യൽ ഏഴു മണിക്കൂർ നീണ്ടു.
കഴിഞ്ഞ ആഴ്ച നോട്ടീസ് അയച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ നോറ പൊലീസിനു മുന്നിൽ ഹാജരായത്. സുകേഷ് നൽകിയ സമ്മാനങ്ങളെക്കുറിച്ചാണ് പൊലീസ് ചോദിച്ചത്. നോറ ചോദ്യം ചെയ്യലിനോട് സഹകരിച്ചെന്നും എന്നാൽ ഇപ്പോൾ ഉത്തരംകിട്ടാത്ത ചില ചോദ്യങ്ങളുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
2020 ഡിസംബർ 12നു മുമ്പ് സുകേഷുമായി ഫോണിൽ സംസാരിച്ചുവെന്ന കാര്യം നോറ ഫത്തേഹി നിഷേധിച്ചു. തട്ടിപ്പു നടത്തിയതിന്റെ രണ്ടാഴ്ച മുമ്പ് നോറയുമായി സംസാരിച്ചുവെന്നാണ് സുകേഷ് മൊഴി നൽകിയത്. നോറക്ക് സുകേഷ് ആഡംബര കാർ സമ്മാനമായി നൽകിയ കാര്യവും അന്വേഷണ സംഘം ചോദിച്ചു. കാർ നൽകാമെന്ന് സുകേഷ് പറഞ്ഞിരുന്നുവെന്നും എന്നാൽ പിന്നീടത് ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും പറഞ്ഞു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നോറയെയും സുകേഷിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)നേരത്തേ ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ ചോദ്യം ചെയ്തതും ഇ.ഡിയുടെ കുറ്റപത്രത്തിന്റെ ഭാഗമായാണ്. 2017 ൽ അറസ്റ്റിലായ സുകേഷ് നിലവിൽ ഡൽഹി രോഹിണി ജയിലിലാണ്. റാൻബക്സി ഫാർമസ്യൂട്ടിക്കൽ കമ്പനി മുൻ പ്രമോട്ടർമാരായ അദിതി സിങ്, ശിവേന്ദർ സിങ് എന്നിവരിൽ നിന്നായി 215കോടി വെട്ടിച്ചുവെന്നാണ് സുകേഷ് ചന്ദ്രശേഖറിന് എതിരെയുള്ള കേസ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ