അവതാരകയുമായി ഒത്തുതീര്‍പ്പ്; എഫ്‌ഐആര്‍ റദ്ദാക്കാന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍

ചട്ടമ്പി സിനിമയുടെ പ്രൊമേഷനുമായി ബന്ധപ്പെട്ട് അഭിമുഖം നടത്തുന്നതിനിടെയാണ് ശ്രിനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

കൊച്ചി:അഭിമുഖത്തിനിടെ അവാതരകയെ അപമാനിച്ചെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. പരാതിയില്ലെന്ന് അവതാരക അറിയിച്ചതായും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.  പരാതി പിന്‍വലിക്കാനുള്ള ഹര്‍ജി പരാതിക്കാരി ഒപ്പിട്ടുനല്‍കിയതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകന്‍ പറഞ്ഞു. അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശ്രീനാഥ് നേരില്‍ കണ്ട് സംസാരിച്ചെന്നും തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷമാകും പരാതി പിന്‍വലിക്കുക. ഇക്കാര്യത്തില്‍ കോടതിയായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.

'ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടന്‍ സമ്മതിച്ചു. ഒരു കലാകാരന്‍ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്. ശ്രീനാഥ് ഭാസിയുടെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യം,'- പരാതിക്കാരി പ്രതികരിച്ചു.

ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചട്ടമ്പി സിനിമയുടെ പ്രൊമേഷനുമായി ബന്ധപ്പെട്ട് അഭിമുഖം നടത്തുന്നതിനിടെയാണ് ശ്രിനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. ഇതേതുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും സിനിമ സംഘടനകള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമ നിര്‍മ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയില്‍ നിന്ന് വിശദീകരണം  തേടിയിരുന്നു. 

അവതാരക നിലവില്‍ പരാതിയുമായി മുന്നോട്ടുപോകില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് ശ്രിനാഥ് ഭാസിയുടെ അഭിഭാഷകന്‍ ഇര്‍ഷാദ് പറഞ്ഞു. ശ്രീനാഥ് ഭാസി അവതാരകയോടും അവരുടെ കുടുബത്തോടും ചാനലിനോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടിയുമായിമുന്നോട്ടുപോകില്ലെന്നാണ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതായും അഭിഭാഷകന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com