ചെന്നൈ: ഓസ്‌കർ പുരസ്‌കാരം നേടിയ ഡോക്യുമെന്ററി 'ദി എലഫന്റ് വിസ്പറേഴ്‌സ്' സംവിധായികയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് ബൊമ്മനും ബെല്ലിയും. രണ്ട് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് സംവിധായിക കാർത്തികി ഗോൺസാൽവസിക്ക് നോട്ടീസ് അയച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ഇരുവരും വ്യക്തമാക്കി.
അനാഥരായ ആനക്കുട്ടികളെ പരിപാലിക്കുന്ന ബൊമ്മൻ-ബെല്ലി എന്ന ദമ്പതികളുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു 'ദി എലിഫന്റ് വിസ്പറേഴ്സ്' ഒരുക്കിയത്. ഡോക്യുമെന്ററിക്ക് ഓസ്‌കർ ലഭിച്ചതിനു പിന്നാലെ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം നിരവധി പ്രമുഖർ ഇവരെ സന്ദർശിച്ചിരുന്നു. സംസ്ഥാന സർക്കാർ ബെല്ലിക്ക് ആനപരിപാലകയായി നിയമനം നൽകുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സംവിധായകയ്‌ക്കും നിൽമാതാക്കൾക്കുമെതിരെ ദമ്പതികൾ ആരോപണവുമായി രംഗത്തെത്തിയത്.
സിനിമയ്‌ക്ക് ഓസ്‌കർ ലഭിച്ച ശേഷം സംവിധായിക കാർത്തികി ഗോൺസാൽവസ് തങ്ങളെ അനഗണിച്ചെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തുവെന്നുമായിരുന്നു ഇവരുടെ പരാതി. ഡോക്യുമെന്ററിയിലൂടെ സംവിധായിക പണമുണ്ടാക്കിയെന്നും ഇതിൽ നിന്ന് തങ്ങൾക്കൊന്നും നൽകിയില്ലെന്ന് ഇവർ ആരോപിച്ചിരുന്നു. പറഞ്ഞ പ്രതിഫലം ലഭിച്ചില്ല, വീടുനൽകാമെന്ന വാഗ്‌ദാനം പാലിച്ചില്ല, ചിത്രീകരണച്ചെലവിനായി കടം വാങ്ങിയ പണം തിരികെ തന്നില്ല തുടങ്ങിയവയായിരുന്നു ആരോപണങ്ങൾ.
തങ്ങൾക്കുണ്ടായ നഷ്ടം പരിഹരിക്കാനായി രണ്ടു കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് ഇവരുടെപേരിൽ കാർത്തികിക്കും നിർമാതാക്കൾക്കും വക്കീൽനോട്ടീസ് അയച്ചു. വാർത്ത വിവാദമായതോടെയാണ് ഇത് നിഷേധിച്ചു കൊണ്ട് ഇരുവരും രംഗത്തെത്തുന്നത്.
കാർത്തികിയും സിനിമയുടെ നിർമാതാക്കളും തങ്ങളുമായി സംസാരിച്ചതായും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വ്യക്തമാക്കിയതായും രണ്ടുകോടി രൂപ ആവശ്യപ്പെട്ട് നോട്ടീസയച്ചത് ആരാണെന്നറിയില്ലെന്നും ബൊമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ് യുട്യൂബ് ചാനലിലൂടെ ബൊമ്മനും ബെല്ലിയും ഉയർത്തിയ ആരോപണങ്ങൾ കാർത്തികിയും നിർമാതാക്കളും നിഷേധിച്ചിരുന്നു. സിനിമയുമായി സഹകരിച്ചവർക്ക് ന്യായമായ പ്രതിഫലം നൽകിയിട്ടുണ്ടെന്നും ആരോടും പണം കടം വാങ്ങിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ