മേപ്പടിയാന്‍ സിനിമ ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് നടനും സിനിമയുടെ നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്‍. ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു മോഹന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദിച്ച് എഴുതിയ കുറിപ്പിലാണ് താരം സിനിമയുടെ യാത്രയെ കുറിച്ച് തുറന്നു പറയുന്നത്.
സിനിമ ഇല്ലാതാകുമെന്ന ഒരു സാഹചര്യം വന്നപ്പോഴാണ് താൻ സ്വന്തമായി ഒരു നിർമാണ കമ്പനി തുടങ്ങാമെന്ന് തീരുമാനിച്ചതെന്നും താരം ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. പുതിയ വീട് വെക്കാൻ വാങ്ങിയ 56 സെന്റ് സ്ഥലം പണയം വെച്ചാണ് സിനിമ തുടങ്ങിയതെന്നും ഉണ്ണി കുട്ടിച്ചേർത്തു.
'എന്റെ സിനിമ നിര്‍മാണ കമ്പനിയുടെ ആദ്യ ചിത്രമാണ് മേപ്പടിയാന്‍. സിനിമയുടെ സംവിധായകൻ വിഷ്‌ണു മോഹന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിൽ അഭിമാനിക്കുന്നു. മലയാള സിനിമയിലേക്ക് നിങ്ങളുടെ തുടക്കം കുറിക്കാന്‍ യുഎംഎഫ് (ഉണ്ണി മുകുന്ദന്‍ ഫിലിംസ്) നിമിത്തമായതില്‍ അഭിമാനിക്കുന്നു'- ഉണ്ണി കുറിച്ചു. എന്നാല്‍ സിനിമ യാഥാര്‍ത്ഥ്യമാക്കാൻ ഒരുപാട് പ്രയാസപ്പെട്ടുവെന്നും താരം പറഞ്ഞു.
'സിനിമ ആദ്യം ചെയ്യാന്‍ ഒരു വലിയ നിര്‍മാണ കമ്പനി തയ്യാറായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് പ്രോജക്ടിറ്റില്‍ നിന്നും പിന്‍മാറി. തുടർന്ന് സിനിമയ്ക്ക് ഒരു നിര്‍മാതാവിലെ ലഭിച്ചെങ്കിലും ഒന്നര വര്‍ഷം സിനിമ നീണ്ടു പോയി. എന്നാൽ സിനിമ ഷൂട്ടിങ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് സിനിമയില്‍ നിന്നും ആ മാന്യന്‍ പിന്‍മാറി. സ്ട്രസ് കൂടി എനിക്ക് 20 കിലോ കൂടി. പ്രേജക്ടിനെ കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും അവസാനിച്ചതോടെ വിഷ്ണു ബോധം കെട്ടു വീണു.
അങ്ങനെയാണ് ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ മഹാമാരിക്കാലത്ത് സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചത്. ലോക്ക് ഡൗണ്‍ സമയം കഴിയാൻ കാത്തിരിക്കുകയായിരുന്നു. പണം എവിടെ നിന്ന് വരുമെന്നത് അറിയില്ലായിരുന്നു. ആ സമയത്ത് വീട് ഈട് നല്‍കി കിട്ടിയ പണം കൊണ്ട് സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ തുടങ്ങി. ഇത് വര്‍ക്ക് ആയില്ലെങ്കില്‍ എല്ലാം ഇതുകൊണ്ട് അവസാനിക്കുമെന്ന് ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു.അവർ എനിക്കൊപ്പം നിന്നു.
ഈ സിനിമ ആരംഭിക്കാന്‍ ഞാന്‍ നേരിട്ട ബുദ്ധിമുട്ടുകൾ വിഷ്ണുവിന് അറിയാം. പിന്നീട് ഷൂട്ടിംഗ് നടന്നു. ഒരു സാറ്റലൈറ്റ് ചാനലുമായി പ്രീ റിലീസ് ബിസിനസ് ഡീലും നടത്തി. ഇത് വർക്ക് ആകുമെന്ന് ഉറപ്പായിരുന്നു. സിനിമയുടെ റിലീസിന് ഒരാഴ്ച മുന്‍പാണ് ഇഡിയുടെ റെയ്ഡ് നടക്കുന്നത്. അതോടെ സാറ്റലൈറ്റ് ചാനല്‍ പിന്മാറി. ഒടിടി ഡീല്‍ ഉണ്ടായിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും വന്നതിനാല്‍ ചില സിനിമകള്‍ റിലീസ് മാറ്റി. ആളുകള്‍ തിയറ്ററുകളില്‍ നിന്ന് അകന്നു നിന്ന സമയത്ത് കൂടുതല്‍ ചിത്രങ്ങളും ഒടിടി റിലീസിനെയാണ് ആശ്രയിച്ചത്. പക്ഷേ എന്നെ സംബന്ധിച്ച് തിയറ്റര്‍ റിലീസ് എന്നതില്‍ സംശയം ഉണ്ടായിരുന്നില്ല. അങ്ങനെ മേപ്പടിയാന്‍ തിയറ്ററുകളിലെത്തി. മികച്ച പ്രതികരണം ലഭിച്ചു. കുടുംബപ്രേക്ഷകര്‍ കൂട്ടമായി തിയറ്ററുകളിലേക്ക് എത്തി. കടങ്ങള്‍ വീട്ടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. നിരവധി പുരസ്‌കാരങ്ങളും സിനിമയ്‌ക്ക് ലഭിച്ചു. എന്നാൽ ഈ പുരസ്കാരം സ്പെഷല്‍ ആണ്. എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കും.
സിനിമയില്‍ ജയകൃഷ്ണന്‍ ചെയ്യുന്നതുപോലെ പുതിയ വീട് വെക്കാന്‍ കുറച്ച് സ്ഥലം ഞാന്‍ വാങ്ങി. ജയകൃഷ്ണന്‍ 52 സെന്‍റ് സ്ഥലമാണ് പണയം വച്ചതെങ്കില്‍ സിനിമയ്ക്കുവേണ്ടി ഞാന്‍ 56 സെന്‍റ് ആണ് വച്ചത്. ഒന്നും എളുപ്പമായിരുന്നില്ലെന്ന് പറയുകയായിരുന്നു. 18 വര്‍ഷം മുന്‍പ് 1700 കിലോമീറ്റര്‍ യാത്ര ചെയ്ത് അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് എത്തുമ്പോള്‍ എന്തൊക്കെയാണ് എന്നെ കാത്തിരിക്കുന്നതെന്ന് ഒരു ധാരണയും എനിക്ക് ഉണ്ടായിരുന്നില്ല. ഹൃദയം പറയുന്നതനുസരിച്ച് മുന്നോട്ട് പോകുമ്പോള്‍ ഒരു നിമിഷം പോലും ശങ്കിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. മുഴുവന്‍ മേപ്പടിടാന്‍ ടീമിനും നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. ഏറ്റവും പ്രധാനമായി ഈ ഉദാരതയ്ക്കും പുതിയ തുടക്കങ്ങള്‍ക്കും അയ്യപ്പസ്വാമിയ്ക്ക് നന്ദി'- ഉണ്ണി കുറിച്ചു
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ