മയക്കുമരുന്ന് കേസിൽ മുൻ മാനേജർക്കെതിരെ കേസ്, വരലക്ഷ്മിയെ എൻഐഎ  ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് വാർത്ത: വ്യാജമെന്ന് താരം

മൂന്ന് വർഷം മുൻപാണ് ആദിലിം​ഗത്തിനൊപ്പം പ്രവർത്തിച്ചതെന്നും അതിനുശേഷം അയാളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും വരലക്ഷ്മി
വരലക്ഷ്മി/ചിത്രം: ഫേയ്സ്ബുക്ക്
വരലക്ഷ്മി/ചിത്രം: ഫേയ്സ്ബുക്ക്

യക്കുമരുന്ന്, ആയുധക്കടത്ത് കേസിൽ മുൻ മാനേജർ ആദിലിംഗത്തിനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് നടി വരലക്ഷ്മി ശരത്കുമാറിനെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി നടി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. വ്യാജ വാർത്തയാണ് പ്രചരിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ താരം വ്യക്തമാക്കി. മൂന്ന് വർഷം മുൻപാണ് ആദിലിം​ഗത്തിനൊപ്പം പ്രവർത്തിച്ചതെന്നും അതിനുശേഷം അയാളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും വരലക്ഷ്മി കുറിപ്പിൽ പറഞ്ഞു. 

'നിലവിൽ‌ പ്രചരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് ആവശ്യമാണ് എന്ന് ഞാൻ കരുതുന്നു. ആദിലിംഗത്തിന്റെ കേസുമായി ബന്ധപ്പെട്ട് എൻഐഎ എനിക്ക് നോട്ടിസ് അയച്ചുവെന്ന് പ്രചരിക്കുന്ന വാർത്തകളിലും ഊഹാപോഹങ്ങളിലും യാതൊരു സത്യവുമില്ല. അങ്ങനെയൊരു സമൻസോ നോട്ടിസോ അയച്ചിട്ടില്ല. എന്നെ ചോദ്യം ചെയ്യാനും ആരും ആവശ്യപ്പെട്ടിട്ടില്ല.

3 വർഷം മുമ്പ് ഒരു ഫ്രീലാൻസ് മാനേജരായിട്ടാണ് മിസ്റ്റർ ആദിലിംഗം എന്നോടൊപ്പം ജോയിൻ ചെയ്യുനത്. കുറച്ചുകാലം മാത്രമേ അയാൾ എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളൂ. ഈ കാലയളവിൽ ഞാൻ മറ്റ് പല ഫ്രീലാൻസ് മാനേജർമാരുമായും ജോലി ചെയ്തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ കാലാവധിക്കുശേഷം, ഇന്നുവരെ ഞങ്ങൾ പരസ്പരം സംസാരിക്കുകയോ, മറ്റ് ആശയവിനിമയമോ നടത്തിയിട്ടില്ല. വാർത്ത കണ്ട് ഞാനും ഞെട്ടിപ്പോയി. മാത്രമല്ല ഗവൺമെന്റുമായി ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും എനിക്ക് സന്തോഷമേ ഒള്ളൂ.'- വരലക്ഷ്മി പറഞ്ഞു. 

ഒരു കാര്യവുമില്ലാതെ താരങ്ങളുടെ പേരുകൾ വ്യാജവാർത്തകളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമാണെന്നും വരലക്ഷ്മി പറഞ്ഞു. മാധ്യമങ്ങൾ കൃത്യമായ വിവരങ്ങൾ നോക്കി വാർത്തകൾ നൽകണമെന്നും താരം കൂട്ടിച്ചേർത്തു. 

ഓഗസ്റ്റ് 18 നാണ് ആദിലിം​ഗത്തിനെതിരായ കേസിന് ആസ്പദമായ സംഭവം നടന്നത്. കേരളത്തിലെ വിഴിഞ്ഞം ബീച്ച് തീരത്ത് വച്ച് ശ്രീ വിഘ്നേഷ് എന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് 2,100 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിൻ, ഒരു എകെ 47 റൈഫിൾ, 17 വെടിയുണ്ടകൾ, അഞ്ച് 9 എംഎം പിസ്റ്റളുകൾ എന്നിവ എൻഐഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ആദിലിംഗം ഉൾപ്പടെ ആറ് പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തു. 
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com