മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന നേര് ഇന്ന് തിയറ്ററിലെത്തുകയാണ്. എന്നാൽ ചിത്രത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിക്കൊണ്ട് സിനിമയ്ക്കെതിരെ കോപ്പിയടി ആരോപണം ഉയർന്നിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരൻ ദീപക് ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോൾ കോപ്പിയടി ആരോപണത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജീത്തു ജോസഫ്.
മനഃപൂർവമായ ആക്രമണം താൻ നേരിടുന്നത് ഇത് ആദ്യമായി അല്ലെന്നും ആരോപണങ്ങളിൽ എത്രമാത്രം കഴമ്പ് ഉണ്ടെന്ന് പ്രേക്ഷകർ സിനിമ കണ്ട് വിലയിരുത്തട്ടെ എന്നുമാണ് ജീത്തു ജോസഫ് കുറിച്ചത്. തന്റെ പ്രേക്ഷകരെ തനിക്ക് വിശ്വാസമാണെന്നും സിനിഫൈൽ എന്ന സിനിമാ ഗ്രൂപ്പിൽ ജീത്തു ജോസഫ് കുറിച്ചു.
'നേര് റിലീസാണ്. ഇതുവരെ കൂടെ നിന്നത് പോലെ തന്നെ മുന്നോട്ടും സപ്പോർട്ട് ഉണ്ടാവുമല്ലോ. പിന്നേ, നേരിന്റെ കഥയുടെ അവകാശം പറഞ്ഞു ചിലർ രംഗത്ത് വന്നത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. പല ഓൺലൈൻ ചാനലുകളും നേരിന്റെ കഥയാണെന്ന് പറഞ്ഞ് ആ വ്യക്തിയുടെ കഥ ആളുകളിലേക്ക് എത്തിക്കുന്നതും കാണാൻ ഇടയായി. പ്രേക്ഷകർ സിനിമ കണ്ട് വിലയിരുത്തട്ടെ ഇത്തരം ആരോപണങ്ങളിൽ എത്രമാത്രം കഴമ്പ് ഉണ്ടെന്ന്.. അത് മാത്രമേ എനിക്ക് പറയാൻ ഉള്ളു.. മനഃപൂർവമായ ആക്രമണം ഞാൻ നേരിടുന്നത് ഇത് ആദ്യമായി അല്ല. എനിക്ക് വിശ്വാസം എന്റെ പ്രേക്ഷകരെയാണ്.. പ്രേക്ഷകർ ഞാൻ നൽകുന്ന വിശ്വാസം എനിക്ക് തിരിച്ചും തരുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടപെടുന്ന ചിത്രം തന്നെയാവും നേര്.'- സംവിധായകൻ കുറിച്ചു.
ഇതുകൂടാതെ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലും ജീത്തു ജോസഫ് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 'ഞാൻ പ്രവർത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉൽഹാസത്തോടെയുമാണ് "നേര്" എന്ന ചിത്രം ഒരുക്കിയത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ, അതും എന്റെ സിനിമയുടെ റീലീസ് അടുക്കുന്ന വേളയിൽ ഒരു വിവാദം സൃഷ്ടിക്കപെട്ടു. 'നേര്' എന്ന സിനിമയുടെ കഥക്ക് അവകാശവാദം ഉന്നയിച്ചു മറ്റൊരാളാൾ രംഗത്തെത്തുകയും, അതിനായി കോടതിയെ സമീപിക്കുകയും ചെയ്ത വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. പ്രസ്തുത കക്ഷി എഴുതിയ കഥയുടെ സിനോപ്സിസ് കേസിന്റെ രേഖകളോടൊപ്പം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ' നേര് ' തീയേറ്ററുകളിൽ നിന്നു കണ്ട ശേഷം നിങ്ങൾ പ്രേക്ഷകർ വിധിയെഴുതുക നേരെന്ത് കളവെന്ത് എന്നുള്ളത്.!!'- ജീത്തു ജോസഫ് കുറിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ