തമിഴിന്റെ 'കറുപ്പ് എംജിആർ'; സിനിമയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലും തിളങ്ങി; ക്യാപ്റ്റന് വിട

ക്യാപ്റ്റൻ പ്രഭാകർ എന്ന ചിത്രമാണ് അദ്ദേഹത്തിന് ക്യാപ്റ്റൻ എന്ന സ്ഥാനം നേടിക്കൊടുക്കുന്നത്
വിജയകാന്ത്/ഫയല്‍
വിജയകാന്ത്/ഫയല്‍

എംജിആറിനു ശേഷം തമിഴ് സിനിമയേയും രാഷ്ട്രീയത്തേയും ഒരുപോലെ ആവേശത്തിലാക്കിയ സൂപ്പർഹീറോ. ക്യാപ്റ്റനാവുന്നതിനു മുൻപ് കറുപ്പ് എംജിആറായിരുന്നു അദ്ദേഹം. നാടിനും നാട്ടുകാർക്കും വേണ്ടി എന്തു ത്യാ​ഗം ചെയ്യാനും മടിക്കാത്ത കഥാപാത്രങ്ങളിലൂടെയാണ് വിജയകാന്ത് തമിഴ്നാടിന്റെ പ്രിയങ്കരനായത്. വില്ലനായി സിനിമയിലെത്തിയ അദ്ദേഹം സൂപ്പർതാരമായി വളർന്നു. അവസാനം  തമിഴ്നാടിന്റെ പ്രതിപക്ഷനേതാവിന്റെ പദവിയിൽ വരെ എത്തി. തമിഴിനാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തിക്കൊണ്ടാണ് ക്യാപ്റ്റന്റെ മടക്കം. 

1952 ഓഗസ്റ്റ് 25 ന് മധുരയിൽ കെ എൻ അളഗർസ്വാമിയുടേയും ആണ്ടാൾ‌ അളഗർസ്വാമിയുടേയും മകനായാണ് വിജയകാന്തിന്റെ ജനനം. വിജയരാജ് അളഗർ‌സ്വാമി എന്ന പേര് സിനിമയിൽ എത്തിയതോടെ വിജയകാന്ത് എന്ന് മാറ്റുകയായിരുന്നു. 1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് അരങ്ങേറിയത്. 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തിലൂടെ നായകനായി. സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം യുവാക്കൾക്കിടയിൽ ആവേശമായി. അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങൾ അദ്ദേഹത്തെ പുരട്ചി കലൈഞ്ജറാക്കി. 

ആക്ഷൻ വേഷങ്ങളിലൂടെയാണ് വിജയകാന്ത് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. കൂടുതലും പൊലീസ് വേഷങ്ങളായിരുന്നു. ആർകെ ശെൽവമണി സംവിധാനം ചെയ്ത ക്യാപ്റ്റൻ പ്രഭാകർ എന്ന ചിത്രമാണ് അദ്ദേഹത്തിന് ക്യാപ്റ്റൻ എന്ന സ്ഥാനം നേടിക്കൊടുക്കുന്നത്. കരിയറിലെ നൂറാം ചിത്രമായിരുന്നു അത്. സൂപ്പർഹിറ്റായി മാറിയ ചിത്രം ആക്ഷൻ ക്ലാസിക്കൽ ഹിറ്റായി മാറി. 1988ൽ തമിഴ്നാട് സർക്കാരിന്റെ മികച്ച നടനുള്ള പരസ്കാരം ലഭിച്ചു. മലയാളി സംവിധായകൻ ഷാജി കൈലാസിന്റെ തമിഴ് സിനിമകളിലും അദ്ദേഹം നായകനായി എത്തി.

തമിഴിന്റെ മാത്രം സ്വന്തമായിരുന്ന ക്യാപ്റ്റൻ വിജയകാന്ത് അഭിനയിച്ച 154 സിനിമകളും തമിഴിൽ തന്നെയായിരുന്നു. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ‌, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ തുടങ്ങിയ നിരവധി സിനിമകൾ സൂപ്പർഹിറ്റുകളായി. 2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015 ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനം സ്ക്രീനിലെത്തിയത്. 

2005 സെപ്റ്റംബർ 14 നാണ് ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംഡികെ  234 സീറ്റുകളിൽ മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് വലിയ തിരിച്ചടിയായി. മൽസരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. ഇതിനുശേഷം രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ അദ്ദേഹത്തിനായില്ല. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുകയായിരുന്നു വിജയകാന്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com