'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രം ചർച്ചയാകുന്നതിൽ സന്തോഷമുണ്ടെന്ന് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. സിനിമ കാണുന്ന ആർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. തന്നെ വിളിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണ് ഇടവേള ബാബു ആ വേദിയിൽ പറഞ്ഞതെന്നും വിനീത് പ്രതികരിച്ചു.
അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം ഫുൾ നെഗറ്റീവാണെന്നും ചിത്രത്തിന് എങ്ങനെ സെൻസറിങ് കിട്ടിയെന്ന് അറിയില്ലെന്നുമാണ് ഇടവേള ബാബു കോഴിക്കോട് വേദിയിൽ പറഞ്ഞത്. ആരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് ചിത്രം തുടങ്ങുന്നത്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അത്രയും മോശമായ ഭാഷയാണ് നായിക ഉപയോഗിക്കുന്നതെന്നും ബാബു വിമർശിച്ചിരുന്നു.
അതേസമയം മുകുന്ദനുണ്ണി വിശ്വസിക്കുന്ന നാല് കാര്യങ്ങളായ അച്ചടക്കം, അർപ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയിൽ വിശ്വാസമുണ്ട്. ബാക്കി കാര്യങ്ങളിൽ തനിക്ക് യോജിപ്പില്ലെന്നും വിനീത് വ്യക്തമാക്കി.
പുതിയതായി റിലീസിനൊരുങ്ങുന്ന 'തങ്കം' എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കം'. ജനുവരി 26-നാണ് തങ്കം തിയേറ്ററുകളിൽ റിലീസാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ