'ഇതൊക്കെ ഏട്ടൻ ഉള്ളപ്പോൾ എടുത്തതാണ്, വീണ്ടും എന്നെ വേദനിപ്പിക്കുന്നത് എന്തിനാ?'; പ്രതികരിച്ച് രേണു സുധി

ദുഷ്‌പ്രചരണങ്ങളോട് പ്രതികരിച്ച് രേണു സുധി
സുധി, രേണു/ ഇൻസ്റ്റ​ഗ്രാം
സുധി, രേണു/ ഇൻസ്റ്റ​ഗ്രാം

വീണ്ടും തന്നെ കുത്തിനോവിക്കരുതെന്ന് അപേക്ഷിച്ച് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് രേണു പഴയ റീൽസുകൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ സുധി മരിച്ച് ഒരുമാസം തികയും മുൻപ് രേണു റീൽസ് ചെയ്‌തു എന്ന് ചിലർ പ്രചരിപ്പിച്ചുവെന്ന് രേണു പറഞ്ഞു. സുധി ഉള്ളപ്പോൾ എടുത്ത റീലുകളാണ് താൻ ഇപ്പോൾ എടുത്തതാണെന്ന തരത്തിൽ പ്രചരിക്കുന്നതെന്നും അത് തന്നെ വേദനിപ്പിക്കുന്നുവെന്നും രേണു ഇൻസ്റ്റ​ഗ്രാമിലൂടെ പറഞ്ഞു.  

'ഈ റീൽസ് ഏട്ടൻ ഉള്ളപ്പോൾ എടുത്തതാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമെല്ലോ. ഇന്നലെ രാത്രി ഒരു യൂട്യുബ് ചാനലിൽ ഈ റീൽസും വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റഗ്രാം ഉപയോ​ഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം. ഞാൻ ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോ​ഗ് ഔട്ട് ചെയ്യുകയാണ്'.  രേണു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

'വീണ്ടും വാർത്തകൾ കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഞാൻ എത്രതവണ കമന്റ് ചെയ്തു പറഞ്ഞു, ഞാൻ ചെയ്ത റീൽസൊക്കെ ഏട്ടൻ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകൾ ആരും എനിക്ക് അയച്ചു തരരുത്'. വിഡിയോയ്‌ക്ക് താഴെ കമന്റിലൂടെയാണ് രേണു പ്രതികരിച്ചത്.

ജൂൺ അഞ്ചിന് പുലർച്ചെ നാലരയോടെയായിരുന്നു കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സ്റ്റേജ്ഷോ കഴിഞ്ഞ് വടകരയിൽ നിന്ന് എറണാകുളത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരുക്കേറ്റിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com