തിരക്കഥയിൽ ആ സീനിൽ 'ഞാൻ' എന്ന ഒരു വാക്കും കുറച്ചു കുത്തുകളും മാത്രമാണ് ഉണ്ടായിരുന്നത്. ഒടുവിൽ ആ ഷോട്ട് സംവിധായകൻ തന്നെ കൊണ്ട് ചെയ്‌പ്പിച്ചെടുക്കുകയായിരുന്നുവെന്ന് നടൻ ദേവൻ. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്‌ത 'ആരണ്യകം' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം ഓർത്തെടുത്ത് താരം പറഞ്ഞു.
'ക്ലൈമാക്‌സ് സീനിൽ പൊലീസ് എന്നെ വളയുകയാണ് അപ്പോൾ നായിക എന്റെ അടുത്തേക്ക് ഓടി വന്ന്, എന്നോട് രക്ഷപ്പെട്ടോളാൻ പറയും. എനിക്ക് അപ്പോൾ വേറെ ഡയലോഗ് ഒന്നും ഇല്ല. 'ഞാൻ' എന്ന ഒറ്റ വാക്കു മാത്രം പിന്നെ കുറച്ചു കുത്തുകളും. വെറേ ഒന്നും പറയാനില്ല. ഈ കുത്തുകളുടെ അർഥം അറിയാമോ എന്ന് എന്നോട് ഹരിഹരൻ ചോദിച്ചു. എനിക്ക് വലിയ പിടിപാടില്ലെന്ന് ഞാൻ മറുപടിയും പറഞ്ഞു. അതായത് ഈ കുട്ടിയോട് നിങ്ങള്‍ക്ക് നന്ദിയാണോ പ്രണയമാണോ സ്‌നേഹമാണോ ഏത് വികാരമാണെന്ന് നിങ്ങള്‍ക്ക് അറിയില്ല. കാരണം തന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ആ കുട്ടി വന്നിരിക്കുന്നത്. അങ്ങനെ പല വികാരങ്ങളുണ്ട്. ഇത് മുഴുവനും ഈ ഷോട്ടില്‍ പ്രകടിപ്പിക്കണം എന്ന് ഹരിഹരന്‍ സാര്‍ പറഞ്ഞു.'
'ഈ ഷോട്ട് ഇതുപോലെ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ എംടിയുടെ മുന്നില്‍ ഞാന്‍ നാണം കെടും, തന്റെ കയ്യിലാണ് എല്ലാമിരിക്കുന്നത് എന്ന് കൂടി അദ്ദേഹം പറഞ്ഞു. ഡയലോഗ് ഉണ്ടെങ്കില്‍ എങ്ങനെയെങ്കിലും ഒപ്പിക്കാം. ഇതിലൊന്നുമില്ല, 'ഞാന്‍' മാത്രമേ ഉള്ളൂ. അവസാനം ആ ഷോട്ട് തുടങ്ങി. ഞാന്‍ എന്തൊക്കെയോ കോപ്രാട്ടികള്‍ കാണിച്ചു. ഇത് പോര, ഒന്നുകൂടി എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ പിന്നേയും ചെയ്തു. ഒന്നുകൂടി എടുക്കാം എന്ന് പറഞ്ഞ് ഹരിഹരന്‍ സാര്‍ അടുത്തേക്ക് വന്നു. കൈ കൊണ്ട് കുറേ ആക്ഷന്‍ കാണിച്ച് ജയ് ശ്രീ റാം, ജയ് ആഞ്ജനേയ, സ്റ്റാര്‍ട്ട് ക്യാമറ എന്ന് പറഞ്ഞു. ഞാന്‍ എന്തോ ചെയ്തു. ഓക്കെ, താന്‍ എന്നെ രക്ഷപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കറക്ടായിട്ട് എന്നെക്കൊണ്ട് ചെയ്യിപ്പിച്ച് എടുത്തതാണ്,' ദേവന്‍ പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ