'എന്ന് നിന്റെ മൊയ്‌തീൻ' എന്ന സിനിമയിൽ മൊയ്‌തീൻ എന്ന കഥാപാത്രമായി ആദ്യം മനസിൽ കണ്ടിരുന്നത് നടൻ ഉണ്ണി മുകന്ദനെയായിരുന്നു എന്ന് സംവിധായകൻ ആർഎസ് വിമൽ. എന്നാൽ ഉണ്ണി അതിൽ നിന്നും സ്നേഹത്തോടെ പിൻമാറുകയായിരുന്നു എന്ന് വിമൽ പറഞ്ഞു. 'ശശിയും ശകുന്തളയും' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കുന്നതിനിടെയാണ് വിമലിന്റെ വെളിപ്പെടുത്തൽ.
കേരളത്തിലെ പ്രമുഖരായവരുടെ മഹാത്യാഗത്തെ കുറിച്ച് ഞാൻ ഒരു ഡോക്യുമെന്ററി സീരിസ് ചെയ്‌തിരുന്നു. അതിൽ ഒന്നായിരുന്നു ജലം കൊണ്ട് മുറിവേറ്റവൾ. അതാണ് എന്ന് നിന്റെ മൊയ്‌തീൻ എന്ന സിനിമ ആയത്. അത് സിനിമയാക്കുന്നതിന് മുൻപ് ഉണ്ണിയായിരുന്നു എന്റെ ഉള്ളിൽ മൊയ്‌തീൻ. കഥപറയാൻ പോകുമ്പോൾ അദ്ദേഹത്തിന്റെ നീണ്ട മൂക്കും മൊയ്‌തീന്റെ പോലുള്ള മുഖവും ആയിരുന്നു മനസിൽ. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിക്കുകയാണ്. ‘‘എന്റെ മൊയ്തീൻ താങ്ങൾ ആണ്, ഇതൊന്ന് കണ്ട് നോക്കൂ’’ എന്ന് ഉണ്ണിയോട് പറഞ്ഞു. ഉണ്ണി ഡോക്യുമെന്ററി മുഴുവൻ കണ്ടു.
അതിൽ അച്ഛൻ മൊയ്തീനെ കുത്തുന്ന രംഗം കണ്ടപ്പോൾ ഉണ്ണി ലാപ് ടോപ്പ് തള്ളിനീക്കി. ഉണ്ണി ഒരു മാടപ്രാവിനെ പോലെയാണ്. ഉണ്ണിയെ അറിയാവുന്നവർക്ക് അതറിയാം. വലിയ ശരീരവും നൈർമല്യം നിറഞ്ഞ പെട്ടെന്ന് ഫീൽ ആകുന്ന മനസുമാണ് അദ്ദേഹത്തിന്. ആ ഒരു രംഗം അദ്ദേഹത്തിന് താങ്ങാൻ കഴിയില്ലായിരുന്നു. 'ഈ സിനിമ ചെയ്യുന്നില്ല ചേട്ട' എന്നു പറഞ്ഞു.
ഒരു കാര്യം കൂടി, കർണനു ശേഷം സിനിമ ചെയ്യാമെന്നു വിചാരിച്ചാണ് മറ്റൊരു സംവിധാന പ്രക്രിയയിൽ കൈ കൊടുക്കാതിരുന്നത്. ഞാനും ഉണ്ണിയും ചേർന്ന വലിയ പ്രോജക്ട് ഉടനെ ചെയ്യുന്നുണ്ട്. അതിന്റെ വിവരങ്ങൾ പതിയെ അറിയിക്കാം.’’– ആർഎസ് വിമൽ പറഞ്ഞു. 2015ലാണ് പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്‌തീൻ റിലീസായത്. പാർവതിയാണ് കാഞ്ചനമാലയായി എത്തിയത്. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം ഏഴു സംസ്ഥാന പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ