ഇരുപതുകളുടെ പ്രസരിപ്പോടെ ഇപ്പോഴും സംഗീതലോകത്ത് നിറഞ്ഞു നിൽക്കുന്ന ശബ്ദം. എത്ര കേട്ടാലും മതിവരാത്ത നമ്മുടെ പ്രിയ വാനമ്പാടിയുടെ ശബ്ദം. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരി കെഎസ് ചിത്രയ്ക്ക് ഇന്ന് 60ാം പിറന്നാൾ. സിനിമാ- സംഗീത ലോകത്തെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്.
കുടുംബ സമേതമായിരുന്നു ഗായിക സുജാത തന്റെ കുഞ്ഞനുജത്തിക്ക് പിറന്നാൾ ആശംസ അറിയിച്ചത്. സുജാതയ്ക്കൊപ്പം ഭർത്താവ് മോഹനും മകൾ ശ്വതയും ചെറുമകളും ഒപ്പമുണ്ടായിരുന്നു. ചിത്രയുടെ ഇഷ്ട ഗാനങ്ങളും അവർ ആലപിച്ചു.
ഇന്ന് നമ്മുടെയെല്ലാം ഇഷ്ട ഗായിക ചിത്രയുടെ അറുപതാം ജന്മദിനം! നാല് പതിറ്റാണ്ടിലേറെ തുടരുന്ന ഈ ഒരു സ്വർഗീയ നാദധാര അവിരാമം ഇനിയും തുടരുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടേ- എന്നാണ് ജി വേണുഗോപാൽ കുറിച്ചത്.
സംഗീതസംവിധായകൻ ശരത്തും പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചു. 60 വയസാണെങ്കിലും ശബ്ദത്തിന് ഇപ്പോഴും 16 വയസാണെന്നും ശരത്ത് പറഞ്ഞു. ചിത്ര ചേച്ചിയുടെ പാട്ടുകൾ കേള്‍ക്കാത്ത ഒരു ദിവസവും ഇല്ല .ഇന്ന് ചേച്ചിയുടെ ജന്മദിനമാണ്. ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ.- എന്നാണ് സംവിധായകൻ ജി മാർത്താണ്ഡൻ കുറിച്ചത്.
നാല് പതിറ്റാണ്ടായി ചിത്രയുടെ ശബ്ദം മലയാളികൾക്കൊപ്പമുണ്ട്. 'അട്ടഹാസം' എന്ന ചിത്രത്തിലൂടെ എംജി രാധാകൃഷ്ണനാണ് ചിത്രയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചു. ആറു ദേശീയ പുരസ്കാരങ്ങളും 15 സംസ്ഥാന പുരസ്കാരങ്ങളും ചിത്രയെ തേടിയെത്തി. ആന്ധ്ര സർക്കാർ ഒമ്പതു പ്രാവശ്യവും തമിഴ്നാട് നാലു പ്രാവശ്യവും കർണാടക മൂന്നു പ്രാവശ്യവും ഒറിസ സർക്കാർ ഒരു പ്രാവശ്യവും മികച്ച ഗായികയായി ചിത്രയെ തിരഞ്ഞെടുത്തു. 2005ൽ പത്മശ്രീയും 2021ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ