സിനിമ റിവ്യൂകളിലൂടെ സൈബർ ലോകത്ത് ശ്രദ്ധേയനായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി. ഇപ്പോൾ ഒരു സിനിമയെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞെന്ന് ആരോപിച്ച് സന്തോഷ് വർക്കി കയ്യേറ്റത്തിന് ഇരയായിരിക്കുകയാണ്. വിത്തിൻ സെക്കൻഡ്സ് എന്ന സിനിമയെക്കുറിച്ച് മോശം പറഞ്ഞതിനാണ് ആക്രമിക്കപ്പെട്ടത്. വനിത വിനീത തിയറ്ററിൽ വച്ചായിരുന്നു സംഭവം.
സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തർക്കം. തിയറ്ററിന് പുറത്ത് നിന്ന് ചിത്രത്തെക്കുറിച്ച് മോശം റിവ്യൂ പറയുകയായിരുന്ന ഇയാളെ ഒരാൾ ടീഷർട്ടിന് പിടിച്ച് നിർത്തുകയായിരുന്നു. അപ്പോഴേക്കും മറ്റുള്ളവരും എത്തി സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
10 മിനിറ്റ് മാത്രം കണ്ടാണ് സിനിമയെക്കുറിച്ച് സന്തോഷ് വർക്കി മോശം പറഞ്ഞതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരോപിച്ചത്. സിനിമ തുടങ്ങിയതിന് പിന്നാലെ സന്തോഷ് വർക്കി ഇറങ്ങിപ്പോവുകയായിരുന്നു എന്നും തിയറ്ററിന്റെ പിന്നിൽ പോയി മോശം അഭിപ്രായം പറയുകയായിരുന്നു. സന്തോഷിനെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും സിനിമയുടെ ഒരു രംഗം പറയാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.
35 മിനിറ്റ് സിനിമകണ്ടെന്നും മോശമായതുകൊണ്ടാണ് ഇറങ്ങിപ്പോയത് എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. അബൂബക്കർ എന്നൊരു യൂട്യൂബർ തന്നെ നിർബന്ധിച്ച് സിനിമയുടെ റിവ്യൂ പറയിപ്പിക്കുകയായിരുന്നുവെന്നും ഇനി ജീവിതത്തിൽ ഒരു സിനിമയുടെയും റിവ്യൂ പറയില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്സ്’. സുധീര്‍ കരമന, സിദ്ദീഖ്, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഖദ, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്, സാന്റിനോ മോഹന്‍, ജെ.പി. മണക്കാട്, നാരായണൻകുട്ടി, ഡോക്ടർ സംഗീത് ധർമരാജ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ