ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് നയൻതാരയും വിഘ്നേഷ് ശിവനും. സുഹൃത്തുക്കൾ വിവാഹവാർഷികം ആശംസിക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നുവെന്ന് വിഘ്നേഷ്. 'ഇന്നലെ അല്ലെ നമ്മുടെ വിവാഹം കഴിഞ്ഞത്... എന്റെ സുഹൃത്തുക്കൾ ഇന്ന് നമ്മൾക്ക് വിവാഹ വാർഷികം നേരുന്നു' എന്ന് വിഘ്നേഷ് ഇരുവരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു കൊണ്ട് എഴുതി.
ഉയിരിനെയും ഉലകത്തിനെയും നെഞ്ചോട് ചേർത്ത് താലോലിക്കുന്ന നയൻതാരയുടെ ചിത്രങ്ങളും വിഘ്നേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'എൻ ഉയിരോട ആധാരം നീങ്കൾധാനേ....ഒരുപാട് മനോഹര നിമിഷങ്ങളിലൂടെയാണ് ഒരു വർഷം കടന്നു പോയത്. ഉയർച്ചയും താഴ്ചകളുമുണ്ടായി. അപ്രതീക്ഷിതമായ തിരിച്ചടികൾ, പരീക്ഷണത്തിന്റെ കാലമായിരുന്നു. എന്നാൽ അനുഗ്രഹം ചൊരിയുന്ന കുടുംബത്തിനരികിലേക്ക് തിരിച്ചെത്തുമ്പോൾ ആ വേദനകളൊക്കെ സന്തോഷമായി മാറും. സ്വപ്നങ്ങൾ പിന്തുടരാനുള്ള ആത്മവിശ്വാസവും ശക്തിയും നമ്മളിൽ ഉണ്ടാകട്ടെ'- നയൻതാരയുടെയും മക്കളുടെയും ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ചു.
ഇരുവരുടെയും വിവാഹവാർഷിക ദിനത്തിൽ നയൻതാരയുടെ സഹോദരൻ ലെനു കുര്യൻ ഇരുവർക്കും ആശംസകൾ നേർന്ന് സമ്മാനം അയച്ചിരുന്നു. 'പ്രിയപ്പെട്ട മണിക്കും വിക്കിക്കും വിവാഹവാർഷികാശംസകൾ. ഈ ലോകത്തെ എല്ലാ സന്തോഷവും ഇരുവർക്കും നേരുന്നു. ദൈവം നിങ്ങളുടെ മേൽ ആശംസകൾ ചൊരിയട്ടെ'- എന്ന് ലെനു കൈകൊണ്ട് എഴുതിയ കുറിപ്പിൽ പറയുന്നു. പൂക്കൾ കൊണ്ടുള്ള ഒരു ട്രീയും ഒരു സമ്മാനപ്പൊതിയും ഇതിനൊപ്പമുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം വിഘ്നേഷ് ആരാധകരെ അറിയിച്ചത്. 'ചാച്ചു' എന്നാണ് അളിയനെ വിഘ്‌നേഷ് വിളിക്കുന്നത്.
വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം 2022 ജൂണിലായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഒക്ടോബർ ഒമ്പതിനായിരുന്നു ഇവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത്. ഉയിർ, ഉലകം എന്നാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എന്‍ ശിവ എന്നുമാണ്. ഇതിൽ 'എൻ' എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് പറയുന്നു. ചെറിയ ഇടവേളയ്‌ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് നയൻതാര. പത്താന് ശേഷം ഷാറൂഖ് നായകനാകുന്ന ജവാനിൽ ഒരു പ്രധാന വേഷത്തിൽ നയൻതാര എത്തുന്നുണ്ട്. തമിഴ് സംവിധായകൻ അറ്റ്ലി കുമാർ ഒരുക്കുന്ന ചിത്രത്തിൽ സേതുപതിയാണ് വില്ലൻ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ