ബോളിവുഡിൽ ഇഷ്‌ടക്കാരെ ചേർത്തുവെച്ച് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് നടി തപ്‌സി പന്നു. എല്ലാവരും ഓരോ ക്യാമ്പിന്റെ ഭാഗമാണ്. ബോളിവുഡിലെ ക്യാമ്പുകളെ കുറിച്ച് ആർക്കും അറിയാത്തതല്ലെന്നും അത് എല്ലാ കാലത്തും ഉണ്ടായിരുന്നുവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.
അഭിനേതാക്കളുടെ സൗഹൃദവലയം അല്ലെങ്കിൽ അവർ ഭാഗമായ പ്രത്യേക ഏജൻസിയുടെയോ ഗ്രൂപ്പിന്റെയോ അടിസ്ഥാനത്തിലാകാം ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ആളുകളുടെ കൂറ് ആരോടാണെന്നതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കുമെന്നും താരം ചൂണ്ടിക്കാട്ടി.
സിനിമ രംഗത്ത് പത്ത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് താരം. 'എനിക്ക് ആരോടും ഇക്കാര്യത്തിൽ ദേഷ്യമില്ല. ആരോടൊപ്പം ജോലി ചെയ്യണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം ഓരോരുത്തർക്കും ഉണ്ട്. സ്വന്തം കരിയറിനെ കുറിച്ച് ചിന്തിക്കുന്നതിൽ എനിക്ക് ആരേയും കുറ്റപ്പെടുത്താൻ കഴിയില്ല. സിനിമാ മേഖലയിൽ എല്ലാം നല്ലരീതിയിൽ നടക്കുന്നു എന്ന കാഴ്ചപ്പാടില്ല. ഇവിടെ പക്ഷപാതമുണ്ട്. കാര്യങ്ങൾ മിക്കപ്പോഴും നിങ്ങൾക്ക് എതിരായിരിക്കും. ഇതെല്ലാം മറികടന്നുകൊണ്ട് ഇപ്പോഴും ഈ വ്യവസായത്തിന്റെ ഭാഗമാകാൻ തീരുമാനിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ മാത്രം തീരുമാന പ്രകാരമാണ്. അതിനെക്കുറിച്ച് പിന്നീട് പരാതിപ്പെടാൻ നിങ്ങൾക്ക് കഴിയില്ല.' തപ്സി പറഞ്ഞു.
സിനിമ പശ്ചാത്തലമില്ലാതെ ഈ മേഖലയിലേക്ക് വരുന്നവർക്ക് സ്വയം തെളിയിക്കാൻ പാടുപെടേണ്ടി വരും. നമ്മുടേതായ നിലനിൽപ്പുണ്ടാക്കിയെടുക്കാൻ തുടർച്ചയായി അധ്വാനിക്കേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു. രാജ്കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ നായകനാവുന്ന ഡങ്കിയാണ് തപ്സിയുടേതായി വരാനിരിക്കുന്ന ചിത്രം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ