'റഹ്മാന്റെ ചിന്ന ചിന്ന ആസൈയ്ക്ക്ശേഷം ഇളയരാജ പാടാൻ വിളിക്കാതായി, സ്റ്റുഡിയോയിൽ വച്ച് ചീത്തവിളിച്ചു'; വെളിപ്പെടുത്തി മിൻമിനി

മറ്റ് സംവിധായകർക്കൊപ്പം പാടിയതിന് സ്റ്റുഡിയോയിൽവച്ച് ചീത്തപറഞ്ഞു. ഇത് തന്റെ ശബ്ദം പോകത്തക്ക രീതിയിലുള്ള ഷോക്കായിരുന്നോ എന്ന് അറിയില്ലെന്നും മിൻമിനി
ഇളയരാജ, മിൻമിനി/ ഫെയ്സ്ബുക്ക്
ഇളയരാജ, മിൻമിനി/ ഫെയ്സ്ബുക്ക്

രുകാലത്ത് തെന്നിന്ത്യൻ സം​ഗീത ലോകത്തെ മിന്നും ​ഗായികയായിരുന്നു മിൻമിനി. ഇളയരാജ, എആർ റഹ്മാൻ, കീരവാണി ഉൾപ്പടെ നിരവധി സം​ഗീതസംവിധായകർക്കൊപ്പം മിൻമിനി പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായി മിൻമിനിയ്ക്ക് ശബ്ദം നഷ്ടപ്പെട്ടതോടെ സം​ഗീതരം​ഗത്തുനിന്ന് മാറി നിൽക്കേണ്ടിവന്നു. ഇപ്പോൾ സം​ഗീതസംവിധായകൻ ഇളയരാജയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ​ഗായിക. 

സൂപ്പർഹിറ്റായി മാറിയ എആർ റഹ്മാന്റെ ചിന്ന ചിന്ന ആസൈ‌യ്ക്ക് ശേഷം ഇളയരാജ തന്നെ പാടാൻ വിളിച്ചിട്ടില്ല എന്നാണ് മിൻമിനി പറയുന്നത്. മറ്റ് സംവിധായകർക്കൊപ്പം പാടിയതിന് സ്റ്റുഡിയോയിൽവച്ച് ചീത്തപറഞ്ഞു. ഇത് തന്റെ ശബ്ദം പോകത്തക്ക രീതിയിലുള്ള ഷോക്കായിരുന്നോ എന്ന് അറിയില്ലെന്നും മിൻമിനി കൂട്ടിച്ചേർത്തു. അമൃത ടി.വിയിൽ ​ഗായകൻ എം.ജി. ശ്രീകുമാർ അവതരിപ്പിക്കുന്ന സം​ഗീതപരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് മിൻമിനിയുടെ വെളിപ്പെടുത്തൽ. 

രാജാ സാറിന്റെയടുത്ത് എനിക്ക് എന്നും ഒരു പാട്ടുണ്ടാവും. ദേവാ സാറിന്റെയും വിദ്യാസാ​ഗറിന്റെയും കീരവാണി സാറിന്റെയുമൊക്കെ ഒത്തിരി പാട്ടുകൾ മുമ്പ് പാടിയിട്ടുണ്ട്. ഇതൊന്നും രാജാ സാർ അറിയുന്നുണ്ടായിരുന്നില്ല. അറിഞ്ഞത് എആർ റഹ്മാന്റെ ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ്. ചിന്ന ചിന്ന ആസൈ ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയം. രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോർഡിങ് എ.വി.എം. ആർ.ആർ സ്റ്റുഡിയോയിൽ നടക്കുകയാണ്. 

ടേക്ക് എടുക്കുന്നതിന് മുമ്പ് സാർ ചെറിയ കറക്ഷൻസ് പറഞ്ഞുതരാൻ വന്നു. ​ഗായകൻ മനോ അണ്ണനും അവിടെയുണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാർ തിരിച്ചുപോയി. പക്ഷേ മുറിയുടെ വാതിലിന്റെ അടുത്തുവരെ പോയിട്ട് തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു, നീ എന്തിനാണ് അവിടെയും ഇവിടേയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതിയെന്ന്. അതെനിക്ക് ഭയങ്കര ഷോക്കായിപ്പോയി. ഞാനവിടെ നിന്ന് കരയുകയാണ്. മൈക്കെല്ലാം ഓണാണ്. മനോ അണ്ണൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കീ ബോർഡ് ചെയ്തിരുന്ന അന്തരിച്ച വിജി മാനുവൽ അങ്കിൾ എഴുന്നേറ്റുവന്ന്, കരയരുതെന്നും വെറുതെ പറഞ്ഞതായിരിക്കുമെന്നും പറഞ്ഞു. പക്ഷേ ഈ സംഭവം ശബ്ദം പോകത്തക്ക രീതിയിലുള്ള ഷോക്കായിരുന്നോ എന്ന് അറിയില്ല. ഉള്ളിലെവിടെയോ വിഷമമായി കിടന്നിരിക്കാം. ഈ സംഭവത്തിന് ശേഷം പാടാൻ ഇളയരാജ വിളിച്ചിട്ടില്ല. - മിൻമിനി പറഞ്ഞു. 

എന്നാൽ രാജാ സാർ തന്നോട് വാത്സല്യമുള്ളയാളായിരുന്നു എന്നാണ് മിൻമിനി പറയുന്നത്. സാറിനേക്കുറിച്ച് മറ്റുള്ളവർ മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയിട്ടാണ് ഇതൊന്നും ഇത്രയും നാളും പറയാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com