നടൻ ബാല കരൾ രോഗ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ് താരം. കരൾ മാറ്റിവെക്കാനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. അതിവിടെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടി മോളി കണ്ണമാലിയ്ക്ക് ബാല നൽകിയ സഹായമാണ്. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായാണ് വീട്ടിൽ തന്നെ കാണാനെത്തിയ മോളിക്ക് താരം സഹായമായി പണം നൽകിയത്. പത്ത് ലക്ഷം രൂപയാണ് ബാല നൽകിയതെന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി മോളി കണ്ണമാലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തനിക്ക് മരുന്നു വാങ്ങാനും മറ്റുമായി പതിനായിരം രൂപയാണ് ബാല നൽകിയത് എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോളി കണ്ണമാലി പറയുന്നത്. ഇതിനു മുൻപ് താൻ ചികിത്സയിൽ കഴിയുന്ന സമയത്ത് മകന്റെ അടുത്ത് പന്ത്രണ്ടായിരം രൂപയും അയ്യായിരം രൂപയുമൊക്കെ കൊടുത്തിരുന്നു എന്നും നടി കൂട്ടിച്ചേർത്തു. വീടിന് ജപ്തി നോട്ടീസ് വന്നതിനെക്കുറിച്ച് പറയാനാണ് താൻ പോയതെന്നും അല്ലാതെ ചതിയൊന്നുമില്ലെന്നും മോളി കണ്ണമാലി പറഞ്ഞു.
ബാലയുടെ അടുത്ത് ചെന്നപ്പോൾ പതിനായിരം രൂപയുടെ ചെക്ക് തന്നിരുന്നു.ചേച്ചിക്ക് മരുന്ന് മേടിക്കാനും ചെലവിനും മാത്രമാണിതെന്നും പറഞ്ഞു. ചെന്നപ്പോൾ തന്നെ ചേച്ചി അയ്യായിരം വേണോ പതിനായിരം വേണമോ എന്നാണ് ചോദിച്ചത്. മകൻ തരുന്നത് എന്താന്ന് വച്ചാൽ ചേച്ചി സ്വീകരിക്കുമെന്ന് ഞാൻ മറുപടി കൊടുത്തു. ആ കൊച്ച് ആശുപത്രിയിൽ കിടക്കുവാ. ഇല്ലായിരുന്നെങ്കിൽ അവൻ ഇതിന് മറുപടി നൽകിയേനെ. ഒരുപാട് ആൾക്കാരെ സഹായിക്കുന്ന മനുഷ്യനാണ് അവൻ..- മോളി കണ്ണമാലി പറഞ്ഞു.
മോളി കണ്ണമാലിയുടെ മകനും ആരോപണങ്ങൾക്ക് മറുപടിയുമായി എത്തി. 'ആ ചെക്കിനകത്ത് പത്ത് ലക്ഷം രൂപയുണ്ടെന്നൊക്കെയാണ് പലരും പറയുന്നത്. രണ്ട് ആൺമക്കളില്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. പെട്ടെന്ന് ഇത്രയും തുക മറിക്കാനുള്ള സാമ്പത്തികമൊന്നും നമ്മുടെ കൈയിലില്ല. സാവകാശം കിട്ടിയാൽ ഞങ്ങൾ അടക്കും.'-മകൻ പ്രതികരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ