'പെർഫെക്ഷന് വേണ്ടി എത്രയടികൂടാനും ജൂഡിന് മടിയില്ല, പലപ്പോഴും ഈ സിനിമയിലേക്ക് വന്നതിൽ പശ്ചാത്തപിച്ചിട്ടുണ്ട്'; വേണു കുന്നപ്പിള്ളി

മാമാങ്കത്തിന്റെ പേരിൽ താൻ ഇപ്പോഴും പരിഹാസം നേരിടുന്നുണ്ടെന്നും അദ്ദേഹം
ജൂഡ് ആന്റണി, വേണു കുന്നപ്പിള്ളി/ ഫെയ്സ്ബുക്ക്
ജൂഡ് ആന്റണി, വേണു കുന്നപ്പിള്ളി/ ഫെയ്സ്ബുക്ക്

ഹാപ്രളത്തെ ആസ്പദമാക്കി ഒരുക്കിയ 2018 ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി. ഹോളിവുഡ് നിലവാരത്തിലേക്ക് സിനിമ ഉയർന്നിട്ടുണ്ടെന്നുള്ള പലരുടെയും അഭിപ്രായം ശരിയാണെങ്കിൽ, അതിന്റെ മുഴുവൻ ക്രെഡിറ്റും ജൂഡിനും ടീമിനും അവകാശപ്പെട്ടതാണ് എന്നാണ് വേണു കുന്നപ്പിള്ളി കുറിച്ചത്. പെർഫെക്ഷന് വേണ്ടി എത്രയടികൂടാനും ജൂഡിന് മടിയില്ല. പലപ്പോഴും പൊട്ടിത്തെറിയും, വാഗ്വാദങ്ങളും ഉണ്ടായപ്പോൾ ഈ സിനിമയിലേക്ക് വന്നതിൽ ഞാൻ പശ്ചാത്തപിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മാമാങ്കത്തിന്റെ പേരിൽ താൻ ഇപ്പോഴും പരിഹാസം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതിനു പിന്നാലെ പോസ്റ്റിന് മറുപടിയുമായി ജൂഡ് ആന്റണിയും എത്തി. ഒരു പ്രൊഡ്യൂസർ എങ്ങനെ ആവണമെന്ന് സാറിനെ കണ്ടു പഠിക്കണം. എന്നെ വിശ്വസിച്ചതിൽ നന്ദി എന്നാണ് ജൂഡ് കുറിച്ചത്. 

വേണു കുന്നപ്പിള്ളിയുടെ കുറിപ്പ്

അഞ്ചാം തീയതി  റിലീസായ നമ്മുടെ സിനിമ 2018 , ഇന്നലെ വൈകുന്നേരമാണ്, ദുബായിൽ കുടുംബവും സുഹൃത്തുക്കളൊമൊത്ത് കാണാൻ സാധിച്ചത്...പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ,ഏറെ തവണ സിനിമ പല ഭാഗങ്ങളായി കണ്ടിരുന്നെങ്കിലും, മുഴുവൻ ജോലികൾക്കും ശേഷം , ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ വലിയ അഭിമാനവും  സന്തോഷവും തോന്നി , ജൂഡ് ആന്തണിയെന്ന ചെറുപ്പക്കാരനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനും...
സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പല സന്ദർഭങ്ങളിലായുള്ള ജനങ്ങളുടെ കയ്യടിയും, ആരവങ്ങളും  നെടുവീർപ്പും ,കരച്ചിലുമെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു...

സിനിമ കണ്ടതിനുശേഷമുള്ള അഭിപ്രായങ്ങളും, വികാരപ്രകടനങ്ങളും, ചില കഥാപാത്രങ്ങളുടെ ദാരുണമായ അന്ത്യമൊർത്തുളള പരിതപിക്കലുമെല്ലാം വ്യത്യസ്തമായ കാഴ്ചയിൽ പെടുന്നു...സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ , ഷൂട്ടിങ് സമയത്തും, പോസ്റ്റ് പ്രൊഡക്ഷൻ സമയത്തും നടന്ന ഒട്ടേറെ സന്ദർഭങ്ങൾ മനസ്സിലൂടെ കടന്നുപോയി...മനസ്സിനെ വിഷമിപ്പിക്കുന്നതും, നിരാശപ്പെടുത്തുന്നതുമായ എത്രയോ സന്ദർഭങ്ങൾ!! എന്നാൽ വിജയ തീരങ്ങളിലെത്തുമ്പോൾ അതെല്ലാം അപ്രത്യക്ഷമാകുമെന്നുളളത് പ്രകൃതി സത്യമാണ്...ഹോളിവുഡ് നിലവാരത്തിലേക്ക് ഈ സിനിമ ഉയർന്നിട്ടുണ്ടെന്നുള്ള പലരുടെയും അഭിപ്രായം ശരിയാണെങ്കിൽ, അതിൻറെ മുഴുവൻ ക്രെഡിറ്റും ജൂഡിനും , ഇതിലെ ടെക്നീഷ്യൻസിനും അവകാശപ്പെട്ടതാണ്...

ഒരു നല്ല സിനിമയ്ക്ക് വേണ്ടി ,അതിൻറെ കപ്പിത്താനായ ഡയറക്ടർ ഏതറ്റം വരെ പോകാനും തയ്യാറാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2018... പലപ്പോഴും പൊട്ടിത്തെറിയും, വാഗ്വാദങ്ങളും ഉണ്ടായപ്പോൾ ഈ സിനിമയിലേക്ക് വന്നതിൽ ഞാൻ പശ്ചാത്തപിച്ചിട്ടുണ്ട്... 
സിനിമയോടുള്ള ആത്മാർത്ഥമായ ആഭിമുഖ്യവും ,കാഴ്ചപ്പാടുമാണ് ഏതൊരു  സംവിധായകനും വേണ്ടതെന്നുള്ളതിന്, ഏറ്റവും വലിയ തെളിവാണ് ഈ സിനിമ...പലർക്കും സിനിമാ പിടുത്തം  പലതിനും വേണ്ടിയുള്ള ഉപാധിയാണ്...അതിനാൽ പലപ്പോഴുമവർ കോംപ്രമൈസ്  ചെയ്തുകൊണ്ടേയിരിക്കുന്നു...

ഇവിടെയാണ് ജൂഡ് ആന്തണിയെന്ന ഡയറക്ടർ വ്യത്യസ്തനാകുന്നത്... പെർഫെക്ഷന് വേണ്ടി എത്രയടി കൂടാനും അദ്ദേഹത്തിന് മടിയില്ല...
ചെയ്യുന്ന ജോലിയിലോ, ബിസിനസിലോ കാശു മുടക്കുന്നവരുടെ ആത്മാർത്ഥതയോടേയുളള അഭിപ്രായങ്ങളും ഇടപെടലുകളും അനിവാര്യമാണ് , മലയാള സിനിമാ ലോകം അതത്ര ഇഷ്ടപ്പെടുന്നില്ലെങ്കിലും!!! ഞാൻ സഹകരിക്കുന്ന ആറാമത്തെ സിനിമയാണിത്...ആദ്യത്തെ സിനിമ എനിക്കെപ്പോഴും  പ്രിയപ്പെട്ടതും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതുമാണ്...ഇപ്പോഴുമാ സിനിമയുടെ പേര് പറഞ്ഞ്, ഒരുപറ്റമാളുകൾ സോഷ്യൽ മീഡിയയിൽ കളിയാക്കുന്ന കാണാം...അവരുടെ ചേതോവികാരത്തിൻറെ കാരണം അജ്ഞാതമാണ്...

മാളികപ്പുറത്തിൻറെയും, 2018 ൻറെയും അഭൂതപൂർവമായ വിജയത്തിന്, ദൈവത്തോടും ,നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു... അമിതാഹ്ലാദം ഒരിക്കലുമില്ല... കളം വിടുന്നതിന് മുന്നേ , ഒരു വിജയം എനിക്ക് അനിവാര്യമായിരുന്നു...എന്നാൽ ഇപ്പോൾ മനസ്സ് പറയുന്നു, ഒരു ഹാട്രിക്കനു ശേഷം തീരുമാനിക്കാമെന്ന്...ആത്മാർത്ഥതക്കും ,സത്യസന്ധമായ കാഴ്ചപ്പാടുകൾക്കും മലയാള സിനിമയിൽ അത്രയൊന്നും ഇടമില്ലെന്ന് തോന്നി തുടങ്ങിയിരിക്കുന്നു...ഇനി ചാവേറിനായുള്ള കാത്തിരിപ്പ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com