മലയാളത്തിൽ ഒരു സിനിമ പോലും നൂറു കോടി കളക്ഷൻ നേടിയിട്ടില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ. ഗ്രോസ് കളക്ഷനാണ് നൂറു കോടിയെന്ന് പറഞ്ഞ് പലരും പുറത്തുവിടുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് സിനിമ ഹിറ്റായാൽ താരങ്ങൾ കോടികളാണ് പ്രതിഫലം വർധിപ്പിക്കുന്നതെന്നും സുരേഷ് കുമാർ കുറ്റപ്പെടുത്തി. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്‍മൃതി സന്ധ്യ’യിൽ 'എൺപതുകളിലെ മലയാള സിനിമ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു പടം ഹിറ്റായാൽ ഇന്ന് കോടികൾ കൂട്ടുകയാണ് ആളുകൾ. 100 കോടി ക്ലബ്ബ്, 500 കോടി ക്ലബ്ബ് എന്നൊക്കെ കേൾക്കുന്നുണ്ട്. അതിൽ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കളക്ട് ചെയ്തിട്ടില്ല, കളക്ട് ചെയ്തുവെന്ന് അവർ പറയുന്നത് ഗ്രോസ് കളക്‌ഷന്റെ കാര്യത്തിലാണ്.’- സുരേഷ് കുമാർ പറഞ്ഞു.
സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പല അവസരങ്ങളിലും നിരൂപത്തിന്റെ പരിധി വിട്ട് വ്യക്തിഹത്യയിലേക്കു പോകുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും അതിലാണ് എതിർപ്പുള്ളതെന്നുമാണ് അദ്ദേഹം പറയുന്നു. മുൻപു തിയേറ്ററിൽ നിന്ന് മാത്രം കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിൽ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഒടിടി വന്നതോടെ പല മുൻനിര താരങ്ങളും സ്വന്തമായി സിനിമ നിർമിക്കാൻ തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കിൽ ആളുകൾ വീണ്ടും തീയറ്ററിലെത്തുമെന്നും സുരേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ എത്തിയത്. ചിത്രത്തിന്റെ ആഗോള ബിസിനസ്സിൽ നിന്ന് 100 കോടി നേടി എന്നാണ് നിർമാതാക്കൾ വ്യക്തമാക്കിയത്. ഇതിനു മുൻപായി ആർഡിഎക്സും ആഗോള ബിസിനസ്സിലൂടെ 100 കോടിയിൽ എത്തിയിരുന്നു. ജൂഡ് ആന്തണിയുടെ 2018 200 കോടി നേടിയതായാണ് നിർമാതാക്കളുടെ അവകാശവാദം. കൂടാതെ പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങളും 100 കോടിക്കു മേലെ നേടിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ