മലയാളത്തിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ രഹസ്യം പറയാതെ പറഞ്ഞ് സംവിധായകൻ അനൂപ് സത്യൻ. അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവർക്ക് തുടരുകയാണെന്ന് ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അനൂപ് സത്യൻ പറയുന്നു. കൊച്ചിയിലെ വീട്ടിലെത്തി സത്യൻ അന്തിക്കാടും മകൻ അനൂപ് സത്യനും ശ്രീനിവാസനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും അനൂപ് പങ്കുവെച്ചിട്ടുണ്ട്. ശ്രീനിവാസുനുമായി നടത്തിയ സംഭാഷണത്തിന്റെ ചില ഭാഗങ്ങളും അനൂപ് പങ്കുവെച്ചു.
‘‘ശ്രീനി അങ്കിൾ: ഞാൻ ഇപ്പോൾ ടാഗോറിന്റെ ചെറുകഥകൾ വായിക്കുകയാണ്.
ഞാൻ: കൊള്ളാം, അങ്കിൾ എന്തെങ്കിലും പ്രചോദനം തേടുകയാണോ?
ശ്രീനി അങ്കിൾ: അങ്ങനെയല്ല. ഇത് ഒരു ഗൃഹപാഠം പോലെയാണ്. ‘സത്യജിത് റേ’ എങ്ങനെയാണ് ഈ കഥകളിൽ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായന’’- അനൂപ് കുറിച്ചു.
ആരോഗ്യം മെച്ചപ്പെടുത്തി വീണ്ടും സിനിമകളിൽ സജീവമാവുകയാണ് ശ്രീനിവാസൻ ഇപ്പോൾ. വൈകാതെ തന്നെ തിരക്കഥ, സംവിധാന മേഖലയിൽ അദ്ദേഹം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും. ‘കുറുക്കൻ’ ആണ് ശ്രീനിവസന്റെതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. 2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ചെത്തിയ അവസാന ചിത്രം.
കഴിഞ്ഞ വർഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ടിരുന്നു. 1986 ൽ ടി.പി. ബാലഗോപാലൻ എംഎ എന്ന സിനിമയിലൂടെയാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ