ചെന്നൈ: ലൈസൻസില്ലാതെ ബൈക്ക് ഓടിച്ചതിന് ധനുഷിന്റെ മൂത്ത മകൻ യാത്രയ്ക്ക് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. 17 വയസുകാരനായ യാത്രയ്ക്ക് ലൈസൻസ് ഇല്ല. കൂടാതെ ഹെൽമറ്റ് വെക്കാതെയാണ് വാഹനം ഓടിച്ചത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഡ്രൈവിങ് ലൈസൻസില്ലാതെ പൊതുസ്ഥലത്ത് ബൈക്ക് ഓടിച്ചതിനും ചേർത്ത് 1000 രൂപയാണ് പിഴ.
യാത്രയുടെ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽതരംഗമായതിനു പിന്നാലെയാണ് നടപടി. പോയസ് ഗാർഡനിലെ രജനീകാന്തിന്റെ വീട്ടിൽനിന്ന് ധനുഷിന്റെ വീട്ടിലേക്കാണ് യാത്ര സൂപ്പർബൈക്ക് ഓടിച്ചത്. സഹായി യാത്രയെ വണ്ടിയോടിക്കാൻ പഠിപ്പിക്കുന്നതാണ് വിഡിയോയിലുള്ളത്. ബൈക്ക് ഓടിക്കുമ്പോൾ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് വഴിയാത്രക്കാരെ ധനുഷിന്റെ സഹായി തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
വണ്ടിയുടെ നമ്പർ പ്ലേറ്റ് വിഡിയോയിൽ വ്യക്തമായിരുന്നില്ല. കൂടാതെ യാത്ര മുഖം മറയ്ക്കാനായി മാസ്ക് ധരിച്ചിരുന്നു. വിഡിയോ വൈറലായതോടെ യാത്രയുടെ അമ്മ ഐശ്വര്യ രജനീകാന്തിനെ പൊലീസ് ബന്ധപ്പെടുകയായിരുന്നു. വണ്ടി ഓടിച്ച് യാത്ര തന്നെയെന്ന് ഉറപ്പിക്കാനായിരുന്നു ഐശ്വര്യയെ ബന്ധപ്പെട്ടത്. തുടർന്ന് 1000 രൂപ പിഴ ചുമത്തുകയായിരുന്നു.
ധനുഷിനും ഐശ്വര്യയ്ക്കും രണ്ട് മക്കളാണ്. യാത്രയും ലിങ്കയും. ഒരു വർഷം മുൻപ് ധനുഷും ഐശ്വര്യയും വേർപിരിഞ്ഞിരുന്നു. എന്നാൽ ഇരുവരും ഒന്നിച്ചാണ് മക്കളുടെ കാര്യങ്ങൾ നോക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ