ഒരുകാലത്ത് ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരമായിരുന്നു ഇമ്രാന്‍ ഖാന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സിനിമയില്‍ സജീവമായിരുന്ന സമയത്ത് താന്‍ കേള്‍ക്കേണ്ടിവന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മെലിഞ്ഞതാണെന്നും ചെറിയ പയ്യനെ പോലെയാണെന്നും പറയുമായിരുന്നു എന്നാണ് ഇമ്രാന്‍ പറഞ്ഞത്. മസില്‍ ബോഡിക്കു വേണ്ടി സ്റ്റിറോയ്ഡ് എടുക്കേണ്ടി വന്നെന്നും ഇമ്രാന്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഡിപ്രഷനിലൂടെ കടന്നു പോയപ്പോള്‍ ജിമ്മില്‍ പോകുന്നത് അവസാനിപ്പിച്ചതോടെ താന്‍ വീണ്ടും മെലിഞ്ഞു. ഇതോടെ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞ് പലരും തന്നെ അധിക്ഷേപിച്ചെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. പഴയകാല ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
ഇമ്രാന്‍ ഖാന്റെ കുറിപ്പ് വായിക്കാം
ഞാന്‍ എപ്പോഴും മെലിഞ്ഞിട്ടായിരുന്നു. ഞാന്‍ എന്ത് കഴിച്ചാലും അതെല്ലാം ശരീരം കത്തിച്ചുകളയും. കൗമാര കാലത്ത് എന്റെ സുഹൃത്തുക്കള്‍ ജിമ്മില്‍ ചേര്‍ന്ന് വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങി. അവരുടെയെല്ലാം ശരീരം വികസിച്ചു. ഞാന്‍ ആ സമയത്ത് സ്‌മോള്‍ സൈസിലുള്ള ടി ഷര്‍ട്ടാണ് ധരിച്ചിരുന്നത്.
ജയ് സിങ് രാഥോര്‍ ആകാന്‍ എനിക്ക് മസില്‍ ബോഡി ആവശ്യമായിരുന്നില്ല. എന്നാല്‍ ഞാന്‍ മെലിഞ്ഞതായതിനാല്‍ രണ്ട് ലെയര്‍ വസ്ത്രം ജാനെ തൂവില്‍ ധരിച്ചിരുന്നു. അടുത്ത ചിത്രം കിഡ്‌നാപ്പിന് മുന്‍പായി ഞാന്‍ ജിമ്മില്‍ ചേര്‍ന്നു. എന്റെ ബോഡി ബില്‍ഡിങ് യാത്ര അവിടെ ആരംഭിച്ചു.
അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ വ്യായാമം എന്റെ ജീവിതത്തിന്റെ ഭാഗമായി. ഞാന്‍ എന്നും വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങി. പക്ഷേ എന്നിട്ടും ഷൂട്ടിങ്ങിന് മുന്‍ കുറച്ചുകൂടി മസിലുവെക്കില്ലേ എന്ന ചോദ്യം കേള്‍ക്കേണ്ടിവന്നു. നിങ്ങള്‍ ക്ഷീണിച്ചിരിക്കുന്നല്ലോ, നിങ്ങള്‍ ഒരു പുരുഷനെപ്പോലെയല്ല ചെറിയ പയ്യനെപ്പോലെയാണ്, നടിമാര്‍ നിങ്ങളേക്കാള്‍ വലുതാണ് ഇങ്ങനെയൊക്കെ കേട്ടു. ഇതിലൂടെ അരക്ഷിതാവസ്ഥയിലായതോടെ വലിപ്പം വയ്ക്കാനായി കൂടുതല്‍ കഷ്ടപ്പെടാന്‍ തുടങ്ങി. ഒരു ദിവസം ആറ് നേരം ഭക്ഷണം കഴിച്ചു, ചിക്കനും മുട്ടയും മധുരക്കിഴങ്ങും ഉള്‍പ്പെടുന്ന 4000 കലോറി ഭക്ഷണം. എന്നിട്ടും ഞാന്‍ സ്‌ക്രീനില്‍ കാണുന്ന ഹീറോയുടെ പോലെയുള്ള ബൈസെപ്‌സ് എനിക്ക് ലഭിച്ചില്ല. അതോടെ പ്രോട്ടീനും സ്റ്റിറോയ്ഡുമെല്ലാം എടുക്കാന്‍ തുടങ്ങി.
കഴിഞ്ഞ കുറച്ച് വര്‍ഷമായി വിഷാദത്തിലൂടെ കടന്നുപോയതോടെ വര്‍ക്കൗട്ട് ചെയ്യുന്നത് ഞാന്‍ ഉപേക്ഷിച്ചു. അതോടെ താന്‍ ഏറ്റവും മെലിഞ്ഞ അവസ്ഥയിലായി. എന്റെ ചിത്രം പ്രചരിച്ചതോടെ എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. ഞാന്‍ വയക്കുമരുന്നിന് അടിമയാണെന്നുവരെ പറഞ്ഞു. എനിക്കത് ഏറെ നാണക്കേടുണ്ടാക്കി. തുടര്‍ന്ന് ഈ കോലത്തില്‍ ആരും എന്നെ കാണരുത് എന്ന് ആഗ്രഹിച്ചു. അതൊരു കഠിനമായ ഘട്ടമായിരുന്നു. പക്ഷേ ഈ ദിവസങ്ങള്‍ മറ്റേതിനേക്കാള്‍ മികച്ചതായാണ് മുന്നോട്ടുപോകുന്നത്. സുഹൃത്തിനൊപ്പമാണ് വ്യായാമം ചെയ്യുന്നത്. സൂപ്പര്‍ഹീറോ മസിലുള്ള ആളുകളോട് എനിക്ക് ഇപ്പോഴും അസൂയയാണ്. എന്നാല്‍ എന്നേക്കുറിച്ച് ഞാന്‍ മോശമായല്ല ചിന്തിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ