ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം കൂടുതൽ പ്രമുഖ ബോളിവുഡ് താരങ്ങളിലേക്ക്. കേസിൽ നടൻ രൺബീർ കപൂറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ ഇഡി സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കുടുതൽ ബോളിവുഡ് പ്രമുഖരിലേക്ക് വ്യാപിപ്പിക്കുന്നത്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനായിരുന്നു രൺബീറിന് ഇഡി നൽകിയ നിർദേശം. എന്നാൽ താരം രണ്ടാഴ്‌ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
നടനും അവതാരകനുമായ കപിൽ ശർമ, നടിമാരായ ഹുമ ഖുറേഷി, ഹിനാ ഖാൻ എന്നിവർക്കാണ് ഇഡി പുതുതായി സമൻസ് അയച്ചത്. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്നാണ് ഇഡിയുടെ നിർദേശം. മഹാദേവ് എന്ന വാതുവയ്‌പ് ആപ്പിന് പ്രചാരണം നൽകിയതിലാണ് ഹുമയ്‌ക്കും ഹിനയ്‌ക്കും സമൻസ് അയച്ചത്. യുഎഇയിൽ നടന്ന ആപ്പിന്റെ വിജയാഘോഷത്തിൽ പങ്കെടുത്തതാണ് കപിൽ ശർമയെ ചോദ്യം ചെയ്യാൻ കാരണം.
കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ഈ ആപ്പിൽ നിന്ന് ഇരുവരും ചേർന്ന് 5,000 കോടി രൂപയോളം സമ്പാദിച്ചതായി ഇഡി പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ