ജയിലറിലെ ആ എട്ട് മിനിറ്റ് തന്റെ സിനിമ ജീവിതം മാറ്റി മറിച്ചെന്ന് നടൻ ശിവരാജ്‌കുമാർ. എന്ത് അത്ഭുതമാണ് ആ എട്ട് മിനിറ്റിനുള്ളിൽ സ്ക്രീനിൽ ഉണ്ടായതെന്ന് ഇപ്പോഴും മനസിലാകുന്നില്ല. ജയിലറിലെ നരസിംഹയെ ജനം ഏറ്റെടുത്തു. വിക്രം എന്ന തമിഴ് സിനിമയിലെ റോളക്സുമായാണ് പ്രേക്ഷകർ നരസിംഹത്തെ താരതമ്യം ചെയ്യുന്നതെന്നും താരം പറഞ്ഞു. 'ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
'നരസിംഹ എന്നാണ് പലരും ഇപ്പോൾ എന്നെ വിളിക്കുന്നത്. സ്ക്രീനിൽ വെറും എട്ട് മിനിറ്റ് മാത്രമുള്ള ഒരു കഥാപാത്രം ആരുടെയെങ്കിലും ജീവിതം ഇതുപോലെ മാറ്റിമറിച്ചിട്ടുണ്ടാവുമോ എന്നറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്.
80 സീനുകൾ കൊണ്ട് ഒരു സിനിമയെ ചുമലിലേറ്റുന്ന നായകനടനാണ് ഞാൻ. ജയിലറിൽ ഞാൻ വെറും എട്ട് മിനിറ്റാണ് ഉള്ളത്. എന്താണ് സംഭിക്കുന്നതെന്നറിയില്ല. വിക്രമിലെ റോളക്‌സിനോടാണ് നരസിംഹത്തെ ആളുകൾ താരതമ്യം ചെയ്യുന്നത്. ജയിലറിലെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യത കണ്ട് എന്റെ ഭാര്യ പോലും ചോദിച്ചു ഇവിടെ എന്താണ് നടക്കുന്നതെന്ന്'.- ശിവരാജ് കുമാർ പറഞ്ഞു.
എവിടെ പോയാലും ജയിലറിന്റെ പേരു പറഞ്ഞാണ് ആളുകൾ എന്നെ സമീപിക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. അടുത്തിടെ ഒരു ഹോട്ടലിൽ പോയപ്പോൾ അവിടെ നാനൂറോളം തമിഴ്‌നാട്ടുകാർ ഉണ്ടായിരുന്നു. എല്ലാവരും വന്ന് തന്നോട് സംസാരിച്ചതായും താരം പറഞ്ഞു. എം ജി ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഗോസ്റ്റ് ഒക്ടോബർ 19ന് റിലീസ് ചെയ്യും. ജയറാം, അനുപം ഖേർ, പ്രശാന്ത് നാരായണൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ