'ഗോകുലിന്റേത് മകന്റെ വിഷമം, അവന്റെ അമ്മയ്ക്കും ഇതേ അഭിപ്രായമാണ്, എന്നോട് പറയാറില്ല': സുരേഷ് ഗോപി
രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് സുരേഷ് ഗോപി. താരത്തിന്റെ പുതിയ ചിത്രം ‘ഗരുഡൻ’ റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ മകൻ ഗോകുൽ സുരേഷിന്റെ ഒരു വിവാദപ്രസ്താവനയെക്കുറിച്ച് താരം നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.
സുരേഷ് ഗോപിയെന്ന സാമൂഹ്യസേവകനായ രാഷ്ട്രീയക്കാരനെ ഈ സമൂഹം അർഹിക്കുന്നില്ല എന്നായിരുന്നു ഗോകുൽ പറഞ്ഞത്. ഗോകുലിന്റേത് ഒരു മകന്റെ വിഷമമാണ് ഇതെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഒരുപാട് പേർ പുലഭ്യം പറയുന്നത് കേൾക്കുമ്പോൾ വന്നുപോകുന്നതാണ് ഇതെന്നും താരം പറഞ്ഞു. ഭാര്യ രാധികയ്ക്കും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോകുലിന് അങ്ങനെയൊരു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അവന്റെ അമ്മയ്ക്കും അതുപോലൊരു അഭിപ്രായമുണ്ട്. ആ അഭിപ്രായം ഇന്നേവരെ എന്നോടോ മറ്റാരോടും പറഞ്ഞിട്ടില്ല. ഏട്ടൻ അധ്വാനിക്കുന്നു, ഏട്ടന്റെ പണം, ഏട്ടന്റെ ആരോഗ്യം ചിലവാക്കി സിനിമയിൽ അഭിനയിച്ച് കിട്ടുന്ന പണം എന്ത് ചെയ്യണമെന്നത് ഏട്ടനാണ് തീരുമാനിക്കുന്നത്. എനിക്ക് ആ ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടി എന്ത് ചെയ്യണമെന്നതാണ് എന്റെ ചുമതല. അതിനകത്ത് ഒരഭിപ്രായം പറയാൻ ഞാൻ തയാറല്ല എന്നാണ് രാധിക പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഗോകുലിനോടു തന്നെ ഇതു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ അഭിപ്രായം എന്റെ അടുത്ത് എത്തിയിട്ടില്ല. ഗോകുലിന്റേത് മകന്റെ വിഷമമാണ്. ഒരുപാട് പേര്‍ പുലഭ്യം പറയുമ്പോൾ വന്നുപോകുന്നതാണ്.- സുരേഷ് ഗോപി പറഞ്ഞു.
രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്ന് അകലം പാലിക്കണമെന്ന് തന്റെ എല്ലാ മക്കളോടും പറഞ്ഞിട്ടുണ്ടെന്നാണ് താരം പറയുന്നത്. അങ്ങനെയാണെങ്കിൽ ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ളവർ നമ്മളെക്കുറിച്ച് എങ്ങനെ പറയുന്നുവോ എങ്ങനെ മനസ്സിലാക്കുന്നുവോ അത് വിചാരശൂന്യതയാണ്. നമ്മൾ എന്തായിരിക്കണം എന്ന് നമ്മൾ നിശ്ചയിച്ചാൽ അതിൽ മാലിന്യം ലവലേശം ഇല്ലായെങ്കിൽ നമ്മൾ ആ പാതയില്‍ തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുക. ഞാൻ അതാണ് ചെയ്യുന്നത്. കൃമി കീടങ്ങളെയൊന്നും ഞാൻ വകവച്ചുകൊടുക്കാറില്ല, വകവച്ചുകൊടുക്കുകയുമില്ല.- സുരേഷ് ഗോപി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ