'കോടതി പറയണം അതുവരെ ഞാന്‍ വിശ്വസിക്കില്ല; തൃശൂര്‍ തരട്ടെ എടുത്തിരിക്കും'

2014ല്‍ രാഷ്ട്രീയത്തില്‍ ചേരുമ്പോള്‍ അതിന്റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ടുപോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്.
ഗരുഡന്‍ സിനിമയുടെ പ്രമോഷനില്‍ സംസാരിക്കുന്ന സുരേഷ് ഗോപി
ഗരുഡന്‍ സിനിമയുടെ പ്രമോഷനില്‍ സംസാരിക്കുന്ന സുരേഷ് ഗോപി

ദുബായ്: കോടതി പറയുന്നതുവരെ ഒരാളും കുറ്റവാളിയാണെന്ന് വിശ്വസിക്കില്ലെന്ന് നടന്‍ സുരേഷ് ഗോപി. ഇതാണ് രാജ്യത്തെ നിയമം. ദിലീപ്, സ്വപ്‌ന സുരേഷ്, എന്നിവര്‍ക്കെതിരായ കേസുകള്‍ കാട്ടിയായിരുന്നു പ്രതികരണം. നീതിയെ കുറിച്ചുള്ള പുതിയ സന്ദേശം പുറത്തിറങ്ങാന്‍ പോകുന്ന സിനിമയിലുണ്ടാകുമെന്നും താരം പറഞ്ഞു. ദുബായില്‍ തന്റെ ചിത്രമായ, അരുണ്‍ വര്‍മ സംവിധാനം ചെയ്ത ഗരുഡന്റെ പ്രമോഷനോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തൃശൂര്‍ തന്നാല്‍ എടുക്കും. അതില്‍ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശൂര്‍ തരട്ടെ, എടുത്തിരിക്കും. എടുത്താല്‍ ഞങ്ങള്‍ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അതു പോരാ എന്നു പറയരുത്. എങ്കില്‍ എടുത്തവര്‍ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ.2014ല്‍ രാഷ്ട്രീയത്തില്‍ ചേരുമ്പോള്‍ അതിന്റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ടുപോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്. പലപ്പോഴും തെറ്റായ നിലപാടാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുമുണ്ട്' - സുരേഷ് ഗോപി പറഞ്ഞു.

നല്ല ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത ഒരിക്കലും ഒരു താരത്തില്‍ നിന്ന് ആവശ്യപ്പെടാനാകില്ല.എന്നാല്‍ ആ താരത്തെ ഒരു കഥാപാത്രമായി അവതരിപ്പിക്കുമ്പോള്‍ അതില്‍ പ്രകടമാകുന്ന വ്യത്യസ്തത എന്ത് എന്നതാണ് ആ താരത്തില്‍ നിന്ന് പ്രതീക്ഷിക്കാനാകുക സുരേഷ് ഗോപി പറഞ്ഞു. ഒരു സിനിമ അതാസ്വദിക്കാന്‍ കാത്തിരിക്കുന്നവരുടെ തീന്‍മേശയിലാണ് എത്തുന്നത്. എന്റെ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. കൈവിരലിലെണ്ണാവുന്ന ചില സംഘങ്ങള്‍ മാത്രമാണ് ഒരു ചിത്രത്തിനെതിരെ നീങ്ങുന്നത്. ചിന്താമണി കൊലക്കേസിലെ നായക കഥാപാത്രത്തെ അവലംബിച്ച് എ.കെ.സാജന്റെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എല്‍ കെ എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുക. അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ തിലകന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ആരോഗ്യപ്രശ്‌നം നേരിടുന്ന നടന്‍ ടിപി മാധവന് ഈ ചിത്രത്തില്‍ ഒരു കഥാപാത്രം നല്‍കണമെന്ന് സംവിധായകനോടും തിരക്കഥാകൃത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

വ്യത്യസ്തമായ ഒരു ക്രൈംലീഗല്‍ ത്രില്ലറാണ് ഗരുഡന്‍ എന്ന് സംവിധായകന്‍ അരുണ്‍ വര്‍മ പറഞ്ഞു. സുരേഷ് ഗോപിയും ബിജു മേനോനും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളേയാണ് അവതരിപ്പിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇവര്‍ നടത്തുന്നത്. സിദ്ദീഖ്, അഭിരാമി, വിദ്യാ പിള്ള എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേറിട്ട ഒരു കഥയാണ് ചിത്രം പറയുന്നത്. അത് നന്നായി വരുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സിനിമയില്‍ അഭിനയിക്കുമ്പോഴും അത് വിജയിക്കണമെന്ന് ആഗ്രഹിക്കാറുണ്ടെന്ന് നടന്‍ സിദ്ദീഖ് പറഞ്ഞു. അതോടൊപ്പം ഇതുവരെ പ്രേക്ഷകര്‍ തന്ന സ്വീകാര്യത നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയുമുണ്ടാകാറുമുണ്ട്.  ഓരോ കഥാപാത്രങ്ങള്‍ അഭിനയിക്കുമ്പോഴും മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്നു. എന്റെ ചിത്രത്തില്‍ എല്ലാവരും നന്നായി അഭിനയിക്കുകയും ചിത്രം മികച്ചതാവുകയും ചെയ്താല്‍ മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നടിമാരായ അഭിരാമി, ദിവ്യ പിള്ള എന്നിവരും പങ്കെടുത്തു. നവംബര്‍ 3ന് കേരളത്തോടൊപ്പം ജിസിസിയിലും ഗരുഡന്‍ റിലീസ് ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com