ജയിലർ എന്ന സിനിമയെ ഇത്ര വലിയ ഹിറ്റാക്കിയത് അനിരുദ്ധാണെന്ന് രജനീകാന്ത്. ചിത്രം റി-റെക്കോർഡിങ്ങിന് മുൻ കണ്ടപ്പോൾ ഒരു ശരാശരിക്കു മുകളിൽ നിൽകുന്ന സിനിമ എന്നു മാത്രമാണ് തോന്നിയത്. എന്നാൽ അനിരുദ്ധിന്റെ സംഗീതം ചിത്രത്തെ വേറെ ലെവലാക്കിയെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയിൽ സംഘടിപ്പിച്ച ജയിലർ സക്‌സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സംസാരിക്കണം എന്ന് കരുതിയല്ല വന്നത്. ഇതൊക്കെ കാണുമ്പോൾ രണ്ടു വാക്കു സംസാരിക്കണമെന്ന് തോന്നുന്നു. ആദ്യം നന്ദി പറയേണ്ടത് കലാനിധി മാരൻ സാറിനോടാണ്. ഈ ഇൻഡസ്ട്രി മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുകയാണ്. ഓഡിയോ ലോഞ്ച് മുതൽ ചിത്രത്തിലെ എല്ലാ പ്രവർത്തകരെയും ചേർത്തു നിർത്തി. അതിലെ ഓരോ പ്രവർത്തകനും ഭക്ഷണവും എനിക്കും നെൽസണും അനിരുദ്ധിനും കാറും സമ്മാനിച്ചു. ഇതൊക്കെ വലിയ കാര്യമാണ്. ആ കാറിലാണ് ഞാൻ ഇന്ന് വന്നത്. പണക്കാരനാണെന്ന ഫീൽ വന്നത് ആ കാറിൽ വന്നപ്പോഴാണ്. ഇന്ന് ഇവിടെ വന്നപ്പോൾ കലാസാർ കുറച്ചു പേർക്ക് ബാഗ് കൊടുക്കുന്നു എന്ന് അറിഞ്ഞു. എന്താണെന്ന് നെൽസണോട് ചോദിച്ചപ്പോൾ. സ്വർണ നാണയമാണെന്ന് പറഞ്ഞു. എല്ലാ നിർമാതാക്കൾക്കും ഇതൊരു പ്രചോദനമാകട്ടെ. ഒരു സിനിമ വിജയിച്ചാൽ അത് എങ്ങനെ ആഘോഷിക്കണമെന്ന് അദ്ദേഹം നമ്മൾക്ക് കാണിച്ചു തന്നു.
സത്യസന്ധമായി പറഞ്ഞാൽ റി-റെക്കോർഡിന് മുൻപ് സിനിമ എബോവ് ആവറേജ് എന്നു മാത്രമാണ് എനിക്ക് തോന്നിയത്. പിന്നീട് അനിരുദ്ധ് ആ സിനിമയെ കൊണ്ടുപോയ ഒരു തലമുണ്ട്. അതൊരു ചാലഞ്ച് തന്നെയായിരുന്നു. ഇവൻ എന്റെ മകൻ തന്നെയാണ്. എനിക്കൊരു ഹിറ്റ് കൊടുക്കണം, അവന്റെ സുഹൃത്തിനും ഒരു ഹിറ്റ് കൊടുക്കണം. അങ്ങനെയാണ് ഈ സിനിമയെ അനി കണ്ടത്. അതിപ്പോൾ എങ്ങനെ പറയും, ഒരു വധു വിവാഹാഭരണങ്ങൾ ധരിക്കുന്നതിന് മുൻപ് എങ്ങനെ ഉണ്ടാവും? അങ്ങനെ ഇരുന്ന ‘ജയിലറെ’ അലങ്കാരത്തോടെ മുന്നിലേക്ക് വച്ചാൽ എങ്ങനെയിരിക്കും? അങ്ങനെയാണ് അനി ജയിലറെ മുന്നിലേക്ക് കൊണ്ടുവന്നത്. സൂപ്പർ.
ജയിലർ ഹിറ്റായ സമയത്ത് ആദ്യത്തെ അഞ്ച് ദിവസം മാത്രമാണ് ഞാൻ സന്തോഷത്തോടെ ഇരുന്നത്. കാരണം എന്റെ അടുത്ത സിനിമയെ കുറിച്ചായിരുന്നു ടെൻഷൻ. അടുത്ത സിനിമ ഇതിനും മുകളിൽ നിൽക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുക. ഈ സിനിമ സൂപ്പർഹിറ്റാകുമെന്ന് ആദ്യം പറഞ്ഞ ആൾ കലാനിധിമാരനാണ്. എല്ലാവരും സിനിമ കണ്ട ശേഷം എങ്ങനെയുണ്ട് ‘പേട്ട’ സിനിമ പോലെ ഉണ്ടോ എന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. ‘പേട്ടയോ? 2023 ബാഷയാണ് ജയിലർ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓഡിയോ റിലീസ് ചടങ്ങിലും മെഗാ ഹിറ്റ് എന്നാണ് പറഞ്ഞത്. അങ്ങനെ പറയാൻ ഒരു ആത്മവിശ്വാസം വേണം.
ബാഷയ്ക്കു ശേഷം അതുപോലൊരു സിനിമ വേണ്ട എന്ന തീരുമാനമെടുത്ത ശേഷമാണ് ജയിലർ ചെയ്യുന്നത്. എനിക്ക് ഈ ടെൻഷൻ ഉണ്ടായിരുന്നെങ്കിൽ നെൽസണ് എത്രത്തോളം ടെൻഷൻ ഉണ്ടാകും. ഈ സിനിമയിൽ അതിഥി വേഷത്തിലെത്തിയ ശിവരാജ്കുമാർ, മോഹൻലാൽ, ജാക്കി ഷ്റോഫ് എല്ലാവർക്കും നന്ദി. അവരുടെ സ്റ്റാർ വാല്യു കൃത്യമായി നെൽസൺ ഉപയോഗിച്ചു.
ജയിലർ ചെയ്തുകൊണ്ടിരുന്നപ്പോൾ ഞാൻ നെൽസണോട് ഷോലയിലെ ഗബ്ബർസിങ് എന്ന കഥാപാത്രത്തെക്കുറിച്ച് പറയുമായിരുന്നു. നെൽസൺ ഷോലെ കണ്ടിട്ടില്ല. പിന്നീട് അദ്ദേഹത്തിന് ഷോലെ ഞാൻ കാണിച്ചു കൊടുത്തു. ഗബ്ബർ സിങ് എങ്ങനെയായിരുന്നുവെന്നും ആ കാലഘട്ടത്തിൽ സെൻസേഷനായിരുന്നതുമൊക്കെ പറഞ്ഞു കൊടുത്തു. അതുപോലെ വർമനും സെൻസേഷനാകുമെന്ന് ഞാൻ പറഞ്ഞു. വിനായകൻ ഇവിടെ വന്നിട്ടില്ല. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. ഗംഭീര പ്രകടനമാണ് വിനായകൻ കാഴ്ചവച്ചത്.’’–രജനികാന്ത് പറഞ്ഞു. സൂപ്പർ പ്രകടനം.
ഛായാഗ്രാഹകൻ കാർത്തിക്, അതി ഗംഭീരം. എല്ലാ ഷോട്ടുകളും വേറെ ലെവൽ. എഡിറ്റർ, കോസ്റ്റ്യൂം ഡിസൈനർ, സ്റ്റണ്ട് ശിവ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അങ്ങനെ എല്ലാവരും ഈ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചവരാണ്. എല്ലാവർക്കും നന്ദി'- രജനീകാന്ത് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ