'സിനിമ നിര്‍ത്തിയപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല, അത് ഡാഡിയുടെ തീരുമാനം': വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെജി ജോര്‍ജിന്റെ മകള്‍

ക്രിസ്ത്യാനിയായിട്ടും ഡാഡിയെ ദഹിപ്പിച്ചതും അദ്ദേഹത്തിന്റെ തീരുമാനപ്രകാരമായിരുന്നെന്നും താരം
കെജി ജോര്‍ജ്, താര/ഫോട്ടോ: ഫെയ്സ്ബുക്ക്
കെജി ജോര്‍ജ്, താര/ഫോട്ടോ: ഫെയ്സ്ബുക്ക്

വിഖ്യാത സംവിധായകന്‍ കെജി ജോര്‍ജിന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിനു നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വയസുകാലത്ത് കെജി ജോര്‍ജിനെ സംരക്ഷിക്കാതെ വൃദ്ധസദനത്തിലാക്കി എന്ന് പറഞ്ഞായിരുന്നു വിമര്‍ശനം. ഇപ്പോള്‍ മറുപടിയുമായി കെജി ജോര്‍ജിന്റെ മകള്‍ താര രംഗത്തെത്തിയിരിക്കുകയാണ്. 

ഏജ് കെയര്‍ സെന്ററില്‍ താമസിക്കുക എന്നത് ഡാഡിയുടെ തീരുമാനമായിരുന്നു എന്നാണ് താര പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെതന്നെ അദ്ദേഹവും പുരോഗമനവാദിയായിരുന്നു. വയസുകാലത്ത് കുടുംബത്തിന് ഭാരമാകില്ല എന്ന പറഞ്ഞാണ് ഇത്തരം തീരുമാനത്തിലേക്ക് എത്തിയത്. ക്രിസ്ത്യാനിയായിട്ടും ഡാഡിയെ ദഹിപ്പിച്ചതും അദ്ദേഹത്തിന്റെ തീരുമാനപ്രകാരമായിരുന്നെന്നും താരം പറഞ്ഞു. അച്ഛന്റെ തീരുമാനത്തെ ബഹുമാനിക്കുകയാണ് ചെയ്തതെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താര പറഞ്ഞു. 

താരയുടെ വാക്കുകള്‍

എന്റെ ഡാഡി ഭയങ്കര പുരോഗമന ചിന്താഗതിയുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ തന്നെ. പണ്ടു തന്നെ  ഡാഡി പറയുമായിരുന്നു, താന്‍ വയസാവുമ്പോള്‍ കുടുംബത്തിന് ഭാരമാകാതെ എവിടെയെങ്കിലും പോയി താമസിക്കുമെന്ന്. അത് ഡാഡിയുടെ തീരുമാനമായിരുന്നു. അങ്ങനെയാണ് സിഗ്നേച്ചര്‍ എന്നു പറയുന്ന ഏജ് കെയര്‍ സെന്ററില്‍ എത്തിയത്. ഇത് വൃദ്ധസദനമൊന്നുമില്ല. ഇവിടെ ഡാഡിയെ ഒരു കുടുംബം പോലെയാണ് നോക്കിയിരുന്നത്. ഞങ്ങള്‍ ഇടയ്ക്ക് വീട്ടില്‍ കൊണ്ടുപോയി നിര്‍ത്താറുണ്ട്. എന്നാലും ഇങ്ങോട്ടേക്ക് തിരിച്ചുവരും. ഡാഡി എപ്പോഴും പറഞ്ഞിരുന്ന കാര്യമുണ്ട്. ഞാന്‍ സിനിമ എടുത്തിരുന്ന കാലത്ത് സിനിമാക്കാര്‍ എല്ലാവരും വിളിക്കുകയും വന്നു കാണുകയും ചെയ്യും. സിനിമ നിര്‍ത്തിയതോടെ ആരും തിരിഞ്ഞു നോക്കിയില്ല. ഒന്നു ഫോണ്‍ വിളിക്കുകയോ വന്നു കാണുകയോ ചെയ്തില്ല. അങ്ങനെ ഒറ്റയ്ക്കിരുന്ന് ഡിപ്രസ്ഡ് ആയി. ഇവിടെ വന്നതോടെഡാഡിയുടെ ഹെല്‍ത്ത് ഓകെയായി. ഹോം നേഴ്‌സിനെ നിര്‍ത്താന്‍ നോക്കിയെങ്കിലും അത് നടന്നില്ല. ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ തിരിച്ച് എങ്ങോട്ട് പോകണം എന്നു ചോദിക്കുമ്പോള്‍ സിഗ്നേചറില്‍ പോകണം എന്നായിരുന്നു പറഞ്ഞിരുന്നത്. ഡാഡി എന്ത് തീരുമാനിക്കുന്നോ അത് ഞങ്ങള്‍ ബഹുമാനിക്കുന്നു. ഡാഡി ക്രിസ്റ്റിയന്‍ ആയിട്ടു പോലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശരീരം സംസ്‌കരിക്കുകയാണ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com