മാർക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി നൽകേണ്ടിവന്നു എന്ന ആരോപണവുമായി നടൻ വിശാൽ രംഗത്തെത്തിയിരുന്നു. 6.5 ലക്ഷം രൂപയാണ് താരത്തിന്റെ കയ്യിൽ നിന്ന് കൈക്കൂലിയായി വാങ്ങിയത്. ഇപ്പോൾ വിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയമാണ് എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ വിശാലിന് മറുപടിയുമായി എത്തിയത്.
സിബിഎഫ്സിക്കെതിരെ നടൻ വിശാൽ ഉന്നയിച്ച ആരോപണം അത്യന്തം ദൗർഭാഗ്യകരമാണ്. അഴിമതി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. അഴിമതിയില്‍ ആരെങ്കിലും ഉള്‍പ്പെട്ടതായി തെളിഞ്ഞാല്‍ കടുത്ത നടപടി സ്വീകരിക്കും. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. സിബിഎഫ്‌സിയില്‍ നിന്ന് ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുള്ളവര്‍ വിവരങ്ങള്‍ കൈമാറണം.- മന്ത്രാലയം കുറിച്ചു.
മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് താരത്തിന് മോശം അനുഭവമുണ്ടായത്. ആദ്യം ചിത്രം കാണുന്നതിനു വേണ്ടി മൂന്ന് ലക്ഷം നൽകി, സർട്ടിഫിക്കറ്റിനായി 3.5 ലക്ഷം രൂപയും നൽകി. കൈക്കൂലി നൽകുക അല്ലാതെ തനിക്ക് ആ സമയത്ത് വഴിയില്ലായിരുന്നു എന്നാണ് താരം പറയുന്നത്. പണം നൽകിയ അക്കൗണ്ടിനേക്കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചു. മൂന്നു ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്.
കഴിഞ്ഞ ദിവസമാണ് വിശാൽ പ്രധാന വേഷത്തിലെത്തിയ മാർക്ക് ആന്റണി റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതിനോടകം ചിത്രം 50 കോടിക്കു മേലെ കളക്ഷൻ നേടി. എസ്ജെ സൂര്യയും ചിത്രത്തിൽ ശക്തമായ വേഷത്തിൽ എത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ