മാർക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി നൽകേണ്ടി വന്നു എന്ന ആരോപണത്തിൽ നടപടി സ്വീകരിച്ച കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് നടൻ വിശാൽ. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ സർട്ടിഫിക്കറ്റിനായി 6.5 ലക്ഷം രൂപ കൈക്കൂലിയായി നൽകേണ്ടി വന്നുവെന്നായിരുന്നു വിശാലിന്റെ ആരോപണം. ഈ മാസം 28-ാം തീയതിയാണ് സെൻസർ ബോർഡിനെതിരെ വിശാൽ കൈക്കൂലി ആരോപണമുന്നയിച്ചത്.
മുംബൈ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കറ്റിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച സുപ്രധാന വിഷയങ്ങളിൽ അടിയന്തരനടപടികൾ സ്വീകരിച്ചതിന് വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തോട് നന്ദി പറയുന്നുവെന്ന് വിശാൽ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. അഴിമതിയല്ല രാഷ്ട്രത്തെ സേവിക്കാൻ സത്യസന്ധമായ പാത സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന ഓരോ സർക്കാർ ഉദ്യോഗസ്ഥർക്കും ഇത് ഒരു മാതൃകയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം പറഞ്ഞു.
പരാതിയിൽ നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ എന്നിവരോടുള്ള നന്ദിയും കുറിപ്പിൽ അദ്ദേഹം പറയുന്നുണ്ട്. ആദ്യം ചിത്രം സെൻസർ ബോർഡ് കാണുന്നതിനു വേണ്ടി മൂന്ന് ലക്ഷം നൽകി, സർട്ടിഫിക്കറ്റിനായി 3.5 ലക്ഷം രൂപയും നൽകി. കൈക്കൂലി നൽകുക അല്ലാതെ തനിക്ക് ആ സമയത്ത് വഴിയില്ലായിരുന്നു എന്ന് വിശാൽ വ്യക്തമാക്കി. പണം നൽകിയ അക്കൗണ്ടിനേക്കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചു. മൂന്നു ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്.
കഴിഞ്ഞ ദിവസമാണ് വിശാൽ പ്രധാന വേഷത്തിലെത്തിയ മാർക്ക് ആന്റണി റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതിനോടകം ചിത്രം 50 കോടിക്കു മേലെ കളക്ഷൻ നേടി. എസ്ജെ സൂര്യയും ചിത്രത്തിൽ ശക്തമായ വേഷത്തിൽ എത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ