നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചതായി ഇന്നലെയാണ് വാർത്തകൾ എത്തിയത്. 32കാരിനായ നടി സെർവിക്കൽ കാൻസറിനെ തുടർന്ന് മരിച്ചെന്നാണ് താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ്. എന്നാൽ ഇപ്പോൾ നടിയുടെ മരണത്തിൽ ദുരൂഹത ഏറുകയാണ്. മരണവാർത്ത വ്യാജമാണെന്നും നടി ജീവനോടെയുണ്ടെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ജന്മനാട്ടിൽ വച്ചാണ് പൂനം പാണ്ഡെ മരിച്ചത് എന്നായിരുന്നു നടിയുടെ മാനേജർ പറഞ്ഞത്. നടിയുടെ സഹോദരി ഫോൺ വിളിച്ച് പറയുകയായിരുന്നു എന്നും മൃതദേഹം ഉത്തർപ്രദേശിലുണ്ട് എന്നുമായിരുന്നു മാനേജരുടെ വാക്കുകൾ. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. നടിയുടെ സഹോദരിയുമായി ബന്ധപ്പെടാൻ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മരണവുമായി ബന്ധപ്പെട്ട് നടിയുടെ കുടുംബാംഗങ്ങൾ പ്രതികരിക്കാതിരിക്കുന്നതും ആശുപത്രി അധികൃതരോ ഡോക്ടർമാരോ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതുമാണ് സംശയങ്ങൾ ഉയരാൻ കാരണമായിരിക്കുന്നത്. കൂടാതെ നടിയുടെ മൃതദേഹം എവിടെ എന്നതിലും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.
സംശയങ്ങൾ ഉയരുന്നതിനിടെ നടിയുടെ മരണം പബ്ലിസിറ്റി സ്റ്റണ്ടാണ് എന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ശക്തമാകുന്നുണ്ട്. സെർവിക്കൽ കാൻസറിനെതിരെയുള്ള ക്യാംപെയ്നിന്റെ ഭാഗമായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണ് മരണമെന്നും ചിലർ ട്വീറ്റുകളിലൂടെ ഉന്നയിക്കുന്നു. സെർവിക്കൽ കാൻസർ മൂലമാണ് നടി മരണമടഞ്ഞത് എന്ന് എടുത്ത് പറഞ്ഞത് ക്യാംപെയ്നിന്റെ ഭാഗമാണ് എന്നാണ് പറയപ്പെടുന്നത്. ലോക കാന്‍സർ ദിവസമായ ഫെബ്രുവരി നാലിന് മരണത്തിന് പിന്നിലെ സത്യം പുറത്തുവരുമെന്നും പറയപ്പെടുന്നു.
നാല് ദിവസം മുൻപാണ് പൂനം പാണ്ഡെ ഗോവയിൽ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോയിൽ പൂർണ ആരോഗ്യവതിയായാണ് താരത്തെ കാണുന്നത്. ഇത്തരത്തിൽ പൂർണ ആരോഗ്യവതിയായ ആൾ എങ്ങനെയാണ് പെട്ടെന്ന് കാൻസർ ബാധിതയായി മരണമടയുന്നത് എന്നാണ് പലരുടേയും ചോദ്യം. അതിനിടെ താൻ ഒരു വലിയ വാർത്തയുമായി എത്തുമെന്നും ആളുകളെ സർപ്രൈസ് ചെയ്യിക്കാൻ തനിക്ക് ഇഷ്ടമാണെന്ന് പറയുന്ന പൂനത്തിന്റെ ഒരു വിഡിയോയിലും പുറത്തുവരുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ