'ലാല്‍ സിങ് ഛദ്ദ'യുടെ പരാജയം ആമിർ ഖാനെ ആഴത്തിൽ ബാധിച്ചുവെന്ന് മുൻ ഭാര്യയും സംവിധായകയും നിർമാതാവുമായ കിരൺ റാവു. ആമിറിന്റെ സ്വപ്ന പ്രോജ്ക്ടറായിരുന്നു ആ ചിത്രം. തിയറ്ററിൽ ചിത്രം പരാജയപ്പെട്ടത് അദ്ദേഹത്തെ തകർത്തുവെന്നും കിരൺ ഒരു അഭിമുഖത്തിൽ പറഞ്ഞു.
'കോവിഡ് ഉൾപ്പടെയുള്ള ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് എത്തിയ ചിത്രമായിരുന്നു 'ലാല്‍ സിങ് ഛദ്ദ'. ആമിറിന്റെ സ്വപ്ന പ്രോജക്ടായിരുന്നു അത്. തിരക്കഥയുടെ അവകാശം സ്വന്തമാക്കാനായി ഒരുപാട് നാൾ മുൻപേ അദ്ദേഹം ശ്രമം തുടങ്ങിയിരുന്നു. ഒടിടി റിലീസിന് ശേഷം ആളുകൾ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നല്ലത് പറയുന്നത് കേൾക്കുന്നതിൽ സന്തോഷം. തിയേറ്ററിൽ ചിത്രം ആളുകൾക്ക് ഇഷ്ടമായില്ലെന്ന വസ്തുത ഞങ്ങൾ അംഗീകരിക്കുന്നു', കിരൺ റാവു പറഞ്ഞു.
ടോം ഹാങ്ക്‌സിന്റെ ലോക ക്ലാസിക് 'ഫോറസ്റ്റ് ഗംപി'ന്റെ റീമേക്കാണ് അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത 'ലാല്‍ സിംഗ് ഛദ്ദ'. 2022 ഓഗസ്റ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വളരെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രം എന്നാൽ ബോക്സ് ഓഫീസിൽ വിജയം കണ്ടില്ല. കരീന കപൂർ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും വിയാകോം 18 സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ