ചെന്നൈ: ലിയോ സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര സ്വദേശി രാജാമുരുകനാണ് ഹർജിക്കാരൻ. ലിയോ ചിത്രത്തിൽ അക്രമ രംഗങ്ങളും ലഹരി ഉപയോഗിക്കുന്ന രംഗങ്ങളും കുത്തിനിറച്ച് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് ഹർജിയിൽ പരാതിക്കാരൻ പറയുന്നു. സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ ചിത്രീകരിക്കുന്ന സംവിധായകന് ക്രിമിനൽ മനസാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
ലോകേഷ് സിനിമകൾ അക്രമത്തെ പ്രോത്സിപ്പിക്കുന്നു. വിജയ് നായകനായെത്തുന്ന ലിയോ സിനിമ ടിവിയിൽ കാണിക്കുന്നത് വിലക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ചിത്രം കണ്ട് തനിക്ക് മാനസിക സംഘർഷം അനുഭവപ്പെട്ടുവെന്നും നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിലുണ്ട്. എന്നാൽ മധുര കോടതി കേസ് പരിഗണിച്ചപ്പോൾ ലോകേഷിന്റെ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്ന് കേസിൽ വാദം കേൾക്കുന്നത് മാറ്റി.
വമ്പൻ താരനിരയെ അണിനിരത്തി ലോകേഷ് കനകരാജ് പുറത്തിറക്കിയ സൂപ്പർ ഹിറ്റ് സിനിമയാണ് ലിയോ. ആഗോളതലത്തിൽ 600 കോടിയോളം വാരിയ ചിത്രത്തിൽ ബോളിവുഡ് താരം സഞ്‌ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചത്. തൃഷയാണ് ചിത്രത്തിലെ നായിക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ