ബോളിവുഡിൽ ശക്തമായ സാന്നിധ്യമാണ് കങ്കണ റണാവത്ത്. മികച്ച അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല സംവിധായിക, നിർമാതാവ് എന്നീ നിലകളിലും ഏറെ ശ്രദ്ധേയയാണ് താരം. എന്നാൽ പലപ്പോഴും കങ്കണ സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുള്ളത് വിവാദങ്ങളുടെ പേരിലാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തേക്കുറിച്ച് കങ്കണ പങ്കുവച്ച വാക്കുകൾ.
വിധു പ്രതാപ് ചോപ്ര ഒരുക്കിയ ചിത്രത്തിൽ നടൻ വിക്രാന്ത് മാസി ആണ് പ്രധാന വേഷത്തിലെത്തിയത്. വിക്രാന്ത് മാസിയെ പ്രശംസിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ഇർഫാൻ ഖാൻ ഒഴിച്ചിട്ടുപോയ സ്ഥാനം വിക്രാന്ത് നികത്തുമെന്നാണ് താരം കുറിച്ചത്. എന്നാൽ വർഷങ്ങൾക്കു മുൻപ് വിക്രാന്തിനെക്കുറിച്ചുള്ള കങ്കണയുടെ അഭിപ്രായം ഇതായിരുന്നില്ല. അന്ന് പാറ്റ എന്നാണ് വിക്രാന്തിനെ വിശേഷിപ്പിച്ചത്.
നടി യാമി ഗൗതമിനെ പ്രശംസിച്ചുകൊണ്ടുള്ള വിക്രാന്തിന്റെ വാക്കുകളാണ് കങ്കണയെ അന്ന് ചൊടിപ്പിച്ചത്. വിവാഹവേഷത്തിലുള്ള യാമിയുടെ ചിത്രം കണ്ടപ്പോൾ രാധേ മായെപ്പോലുണ്ട് എന്നാണ് വിക്രാന്ത് കുറിച്ചത്. ഇതിനു പിന്നാലെയാണ് നടനെ ആക്ഷേപിച്ചുകൊണ്ട് കങ്കണ എത്തിയത്. ഈ പാറ്റ എവിടെ നിന്ന് വന്നു, എന്റെ ചെരുപ്പ് എടുക്കൂ എന്നായിരുന്നു കമന്റ്. ഇത് വലിയ ചർച്ചയായിരുന്നു. കങ്കണയുടെ അധിക്ഷേപത്തേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ ഇത്തരം നെഗറ്റിവിറ്റികൾ ശ്രദ്ധിക്കാറില്ല എന്നാണ് വിക്രാന്ത് മറുപടി നൽകിയത്.
വർഷങ്ങൾക്ക് ശേഷം ഇതേ നടന്റെ സിനിമ കണ്ട് കണ്ണീരണിഞ്ഞിരിക്കുകയാണ് താരം. 'വിധു സാര്‍ എന്റെ ഹൃദയം വീണ്ടും കവര്‍ന്നു. വിക്രാന്ത് മാസി അതിഗംഭീരമായിരുന്നു. വരും വര്‍ഷങ്ങളില്‍ ഇര്‍ഫാന്‍ ഖാന്‍ സാബ് ഒഴിച്ചിട്ട വിടവ് നികത്താന്‍ നിനക്കായേക്കും. പ്രിയപ്പെട്ടവനെ നിന്റെ കഴിവിനെ വണങ്ങുന്നു. എന്തൊരു ഗംഭീര സിനിമ. ഹിന്ദി മീഡിയത്തിൽ പഠിച്ചു വളർന്ന ആളാണ് ഞാനും. ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ജനറൽ വിദ്യാർഥിയായതിനാൽ, സ്കൂൾ വർഷങ്ങളിൽ റിസർവേഷൻ ഇല്ലാതെ എൻട്രി ടെസ്റ്റുകളിൽ പങ്കെടുക്കണമായിരുന്നു. സിനിമ കാണുന്നതിനിടെ ഉടനീളം ഞാൻ കരഞ്ഞു. ഒരിക്കലും ഒരു വിമാന യാത്രയിൽ ഞാൻ ഇത്രയും കരഞ്ഞിട്ടില്ല. സഹയാത്രികർ എന്നെ ആശങ്കയോടെ നോക്കുന്നത് കാണാമായിരുന്നു. ഞാനാകെ നാണംകെട്ടു.'- കങ്കണ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ