താന്‍ കാന്‍സര്‍ ബാധിതയാണെന്ന് തുറന്നു പറഞ്ഞ് ഹോളിവുഡ് നടി ഒലീവിയ മന്‍. സ്തനാര്‍ബുദമാണ് താരത്തിന് സ്ഥിരീകരിച്ചത്. പത്ത് മാസമായി കാന്‍സര്‍ ചികിത്സയിലാണ് താനെന്നാണ് ഒലീവിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്‌തെന്നും താരം വ്യക്തമാക്കി. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
2023 ഫെബ്രുവരിയില്‍ ഞാന്‍ ജെനറ്റിക് ടെസ്റ്റിന് വിധേയയായി. 90 തരം കാന്‍സര്‍ ജീനുകള്‍ കണ്ടെത്തുന്നതിനായിരുന്നു ടെസ്റ്റ്. സ്തനാര്‍ബുദ സാധ്യതയുള്ള ജീനുകള്‍ കണ്ടെത്താനുള്ള ബിആര്‍സിഎ ഉള്‍പ്പടെയുള്ള എല്ലാ ടെസ്റ്റിലും നെഗറ്റീവായി. എന്റെ സഹോദരി സാറയ്ക്കും നെഗറ്റീവായിരുന്നു. ഫോണിലൂടെ ഞങ്ങള്‍ സന്തോഷം പങ്കുവച്ചു. അതേ ശീതകാലത്തില്‍ ഞാന്‍ മാമോഗ്രാമിന് വിധേയയായി. രണ്ട് മാസത്തിന് ശേഷം എനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചു.
കഴിഞ്ഞ പത്ത് മാസത്തിനിടെ ഞാന്‍ നാല് സര്‍ജറിക്ക് വിധേയയായി. നിരവധി ദിവസങ്ങള്‍ കട്ടിലില്‍ തന്നെ കഴിഞ്ഞു. കാന്‍സറിനെക്കുറിച്ചും കാന്‍സര്‍ ചികിത്സയേക്കുറിച്ചും ഹോര്‍മോണിനേക്കുറിച്ചുമെല്ലാം ഞാന്‍ പ്രതീക്ഷിച്ചതിന് അപ്പുറം പഠിച്ചു. ഞാന്‍ രണ്ട് തവണ മാത്രമാണ് കരഞ്ഞത്. ഇനി കരയാന്‍ സമയമില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്.- ഒലീവിയ കുറിച്ചു.
താൻ ഭാഗ്യവതിയാണ്. രോഗാവസ്ഥ പെട്ടെന്ന് തന്നെ കണ്ടെത്തിയതിനാൽ തനിക്ക് ചികിത്സയ്ക്കായി ഓപ്‌ഷനുകൾ ഉണ്ടായിരുന്നുവെന്ന് ഒലീവിയ പറഞ്ഞു.തനിക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 37 ശതമാനമായിരുന്നു എന്നാണ് താരം പറയുന്നത്. തന്റെ രണ്ട് സ്തനങ്ങളില്‍ വളരെ പെട്ടെന്ന് വ്യാപിക്കുന്ന കാന്‍സറായ ലൂമിനല്‍ ബി ആണ് ഉണ്ടായിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബയോപ്‌സി കഴിഞ്ഞ് ഒരു മാസത്തിന് ശേഷം സ്തനങ്ങള്‍ നീക്കം ചെയ്യുന്ന സര്‍ജറിക്ക് വിധേയമാക്കി. ഒരു ദിവസം ഞാന്‍ ഓകെയാണെങ്കില്‍ അടുത്ത ദിവസം ഞാന്‍ എഴുന്നേല്‍ക്കുന്നത് 10 മണിക്കൂര്‍ നീണ്ട സര്‍ജറിക്ക് ശേഷമാണ്. കാന്‍സര്‍ സാധ്യത പരിശോധിക്കണം എന്നാണ് താരം സ്ത്രീകളോട് പറയുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെല്ലാം താരം നന്ദി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ