ആരോഗ്യത്തിന് ശ്രദ്ധകൊടുക്കാനായി സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നടി സാമന്ത. അടുത്തിടെ താരം ഒരു പോഡ്കാസ്റ്റ് ആരംഭിച്ചിരുന്നു. ആരോഗ്യ സംബന്ധമായ കാര്യങ്ങളാണ് മെഡിക്കൽ പോഡ്കാസ്റ്റ് ചർച്ച ചെയ്യുന്നത്. നിരവധി ഫോളോവേഴ്സും പോഡ്കാസ്റ്റിനുണ്ട്. ഇപ്പോൾ അശാസ്ത്രീയമായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്ന ആരോപണം നേരിടുകയാണ് സാമന്തയുടെ പോഡ്കാസ്റ്റ്. മെഡിക്കൽ രംഗത്തുള്ളവർ തന്നെയാണ് താരത്തിനെതിരെ രംഗത്തെത്തിയത്.
കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പോഡ്കാസ്റ്റാണ് വിവാദങ്ങൾക്ക് കാരണമായത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയാണ് സാമന്ത അതിഥിയായി ക്ഷണിക്കാറുള്ളത്. വിവാദ എപ്പിസോഡിൽ അല്‍ക്കേഷ് സാരോത്രി എന്ന വ്യക്തിയാണ് അതിഥിയായി എത്തിയത്. കരളിനെ ശുദ്ധീകരിക്കുന്നതിനേക്കുറിച്ചാണ് അൽക്കേഷ് സംസാരിച്ചത്. ഡാന്‍ഡെലിയോണ്‍ പോലുള്ള സസ്യങ്ങള്‍ ഉപയോഗിച്ചാൽ കരളിലെ വിഷാംശം നീങ്ങും എന്നാണ് ഇയാൾ പറഞ്ഞത്.
ഇതിന് എതിരെയാണ് മലയാളിയായ കരള്‍രോഗ വിദഗ്ധന്‍ സിറിയാക് അബ്ബി ഫിലിപ് രംഗത്തെത്തിയത്. ദി ലിവര്‍ ഡോക് എന്ന തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഡോക്ടർ രൂക്ഷ വിമർശനം നടത്തിയത്. കരളിന്റെ പ്രവർത്തനം പോലും അറിയാത്ത രണ്ടുപേരാണ് അതേക്കുറിച്ച് സംസാരിക്കുന്നത് എന്നാണ് അദ്ദേഹം കുറിച്ചത്. നടിയെ ഫോളോ ചെയ്യുന്ന 3.3 കോടിയോളം പേരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'വെല്‍നസ് കോച്ച് പെര്‍ഫോമന്‍സ് ന്യൂട്രീഷനിസ്റ്റ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പറയുന്ന ഈ അതിഥിക്ക് മനുഷ്യശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ച് യാതൊരു അറിവും ഇല്ല. ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് ചികിത്സയ്ക്കാന്‍ പച്ചമരുന്ന് മതി എന്നത് അടക്കം തീര്‍ത്തും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്. വെല്‍നസ് കോച്ച് എന്ന് പറഞ്ഞ് ഈ പരിപാടിയില്‍ പങ്കെടുത്തയാള്‍ ശരിക്കും ഒരു മെഡിക്കല്‍ വിദഗ്ധൻ അല്ല. അത് മാത്രമല്ല കരള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സംബന്ധിച്ച് യാതൊരു അറിവുമില്ല. പരമ്പരാഗത ചികിത്സ അനുസരിച്ച് ഡാന്‍ഡെലിയോണിന് മൂത്രവിസര്‍ജ്ജനം ത്വരിതപ്പെടുത്താന്‍ കഴിയും. എന്നാല്‍ അത് സംബന്ധിച്ച തെളിവുകള്‍ അപര്യാപ്തമാണ്.'- ഡോക്ടർ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ