ശശികലയെ പുറത്താക്കി എഐഡിഎംകെ ഒന്നായി; പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രി

ശശികലയെ പ്രമേയത്തിലൂടെ പുറത്താക്കാന്‍ എഐഎഡിഎംകെയില്‍ ധാരണ -  ഒപിഎസ് വിഭാഗത്തില്‍ നിന്ന് രണ്ടുപേരെ മന്ത്രിമാരാക്കാനും ധാരണ - പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രി
ശശികലയെ പുറത്താക്കി എഐഡിഎംകെ ഒന്നായി; പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രി

ചെന്നൈ:  ശശികലയെ പ്രമേയത്തിലൂടെ പുറത്താക്കാന്‍ എഐഎഡിഎംകെയില്‍ ധാരണയായതോടെ  ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനം നടന്നു. ആറ് മാസത്തിലധികം വിഘടിച്ച് നിന്ന ശേഷമാണ് ഇരവിഭാഗങ്ങള്‍ തമ്മില്‍ ലയിക്കാന്‍ ധാരണയായത്. പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കും സാധ്യമാകില്ലെ്‌ന് ലയനം പ്രഖ്യാപിച്ച് കൊണ്ട് പനീര്‍ശെല്‍വം പറഞ്ഞു. പിളര്‍ന്ന ഷേഷം ഒന്നിച്ച ഏകപാര്‍ട്ടിയാണ് എഐഎഡിഎംകെയെന്നും പനീര്‍ശെല്‍വം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയെ പനീര്‍ശെല്‍വം നയിക്കുമെന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം. 

പനീര്‍ശെല്‍വത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും നല്‍കിക്കൊണ്ടുള്ള ഒത്തുതീര്‍പ്പാണ് നിലവില്‍ സാധ്യമായത്.  ഒപിഎസ് വിഭാഗത്തില്‍ നിന്ന് രണ്ട് പേരെ മന്ത്രിമാരാക്കാനും ധാരണയായി. വൈകീട്ട് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. ഗവര്‍ണര്‍  വിദ്യാസാഗര്‍ റാവു മുംബൈയില്‍ നിന്നും ചെന്നൈയില്‍ എത്തിയിട്ടുണ്ട്.

അതേസമയം ടിടിവി ദിനകരന്റെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  21 എംഎല്‍എമാരുടെ പിന്തുണ ദിനകരന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 17 എംഎല്‍എമാര്‍ മാറിയാല്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെക്കും. ഇത് എങ്ങനെ ഒഴിവാക്കാനാകുമെന്നാണ് ഇപ്പോള്‍ ഇരുവിഭാഗങ്ങളും ആലോചിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ഫെബ്രുവരി അഞ്ചിനാണ് അവസാനമായി പനീര്‍ശെല്‍വം പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്. നാളെ നടത്താനിരുന്ന  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ചെന്നൈ സന്ദര്‍ശനം മാറ്റിവെച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com