ആര്‍കെ നഗറില്‍ ടിടിവി ദിനകരന്‍ മുന്നേറ്റം തുടരുന്നു ; പാര്‍ട്ടിയും ചിഹ്നവും അല്ല ജനങ്ങളാണ് പ്രധാനമെന്ന് ദിനകരന്‍ 

പാര്‍ട്ടിയെക്കാള്‍, യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയെയാണ് ജനം അംഗീകരിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയെന്നും ദിനകരന്‍
ആര്‍കെ നഗറില്‍ ടിടിവി ദിനകരന്‍ മുന്നേറ്റം തുടരുന്നു ; പാര്‍ട്ടിയും ചിഹ്നവും അല്ല ജനങ്ങളാണ് പ്രധാനമെന്ന് ദിനകരന്‍ 


ചെന്നൈ : ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ടിടിവി ദിനകരന്‍ ലീഡ് ഉയര്‍ത്തി മുന്നേറുകയാണ്. വോട്ടെണ്ണല്‍ അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ മധുസൂദനനെക്കാള്‍, ദിനകരന്റെ ലീഡ് 12,000 കടന്നു. ദിനകരന് 22,447  വോട്ട് ലഭിച്ചപ്പോള്‍, മധുസൂദനന് 9672 വോട്ടാണ് ലഭിച്ചത്. ഡിഎംകെയുടെ മരുതു ഗണേഷ് മൂന്നാമതും, എന്‍ടികെയുടെ കെ കലൈക്കോട്ടുദയം നാലാമതും ബിജെപിയുടെ കരുനാഗരാജ് അഞ്ചാമതുമാണ്.
 

ലീഡ് നില ഉയര്‍ന്നതിന് പിന്നാലെ ദിനകരന്റെ പ്രതികരണവും വന്നു. പാര്‍ട്ടിയും ചിഹ്നവും അല്ല ജനങ്ങളാണ് പ്രധാനമെന്നാണ് ആര്‍കെ നഗര്‍ ഫലം സൂചിപ്പിക്കുന്നതെന്ന് ദിനകരന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയെക്കാള്‍, യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയെയാണ് ജനം അംഗീകരിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയാണെന്നും ദിനകരന്‍ അഭിപ്രായപ്പെട്ടു. ലീഡ് ഉയര്‍ന്നതിന് പിന്നാലെ ദിനകരന്റെ വീടിന് മുന്നില്‍ അനുയായികള്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്. 

എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുവിധമുള്ള ഫല സൂചനകളാണ് പുറത്തുവരുന്നത്. 2016 ല്‍ 97218 വോട്ടുകള്‍ നേടിയ ജെ ജയലളിത, 39545 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ടിടിവി ദിനകരനും, എഐഎഡിഎംകെയിലെ ഒപിഎസ്, ഇപിഎസ് പക്ഷങ്ങള്‍ക്കും ജനവിധി നിര്‍ണായകമാണ്. മന്നാര്‍മുഡി സംഘത്തില്‍ നിന്നും പാര്‍ട്ടി പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ പളനിസാമിക്കും പനീര്‍ശെല്‍വത്തിനും ഫലം പ്രധാനപ്പെട്ടതാണ്. പനീര്‍ശെല്‍വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മധുസൂദനനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അതിനാല്‍ മധുസൂദനന്‍ തോറ്റാല്‍ പാര്‍ട്ടിയില്‍ പളനിസാമി പക്ഷം പിടിമുറുക്കുമെന്ന അവസ്ഥയും ഒപിഎസ് ക്യാംപ് നേരിടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com