ജെപി നദ്ദയോ, ജയ്‌റാം താക്കൂറോ ? ഹിമാചല്‍ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും, കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും പ്രേംകുമാര്‍ ധൂമല്‍ അറിയിച്ചു
ജെപി നദ്ദയോ, ജയ്‌റാം താക്കൂറോ ? ഹിമാചല്‍ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ നിന്നും ഭരണം പിടിച്ചെടുത്തെങ്കിലും മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കുഴങ്ങുന്ന ഹിമാചലില്‍ ബിജെപി കേന്ദ്രനേതൃത്വം ഇന്ന് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. നേതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് രംഗത്തെത്തിയതാണ് പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സങ്കീര്‍ണമാക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ, സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജയ്‌റാം താക്കൂര്‍ എന്നിവരില്‍ ഒരാള്‍ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. 

പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രനിരീക്ഷകരായെത്തിയ നിര്‍മ്മല സീതാരാമന്‍, നരേന്ദ്രസിംഗ് തോമര്‍ എന്നിവര്‍ക്ക് മുന്നിലാണ് പ്രേംകുമാര്‍ ധൂമല്‍ പക്ഷവും, ജയ്‌റാം താക്കൂര്‍ പക്ഷവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതേത്തുടര്‍ന്ന് കേന്ദ്രനിരീക്ഷകര്‍ സംഭവം പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും, തങ്ങളുടെ റിപ്പോര്‍ട്ട് കൈമാറുകയും ചെയ്്തിരുന്നു. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ മുന്‍മുഖ്യമന്ത്രി പ്രേംകുമാര്‍ ധൂമല്‍ സജ്ജന്‍പൂരില്‍ നിന്ന് ഇത്തവണ പരാജയപ്പെടുകയായിരുന്നു. 

എന്നാല്‍ മുതിര്‍ന്ന നേതാവായ ധൂമലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുകയായിരുന്നു. ധൂമലിനായി നിയമസഭാംഗത്വം ഒഴിയാമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ബിജെപി എംഎല്‍എമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും, പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നും പ്രേംകുമാര്‍ ധൂമല്‍ ശനിയാഴ്ച രാത്രി പ്രഖ്യാപിച്ചതോടെയാണ് ആശയക്കുഴപ്പത്തിന് അയവുവന്നത്. 

ഇതിന് പിന്നാലെ ഒരു നേതാവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ യാതൊരു പ്രചാരണവും ഫേസ്ബുക്ക് വഴിയോ മറ്റു തരത്തിലോ നടത്തരുതെന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവായ ജയ്‌റാം താക്കൂറും തന്റെ അനുയായികളോട് അഭ്യര്‍ത്ഥിച്ചു. മാന്‍ഡി ജില്ലയിലെ സിറാജ് നിയമസഭാ സീറ്റില്‍ നിന്നാണ് ജയ്‌റാം താക്കൂര്‍ വിജയിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് താക്കൂര്‍ നിയമസഭയിലെത്തുന്നത്. 

കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജയ്‌റാം താക്കൂര്‍ 2006-2009 കാലയളവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്നിട്ടുണ്ട്. കേന്ദ്രആരോഗ്യമന്ത്രി ജെപി നദ്ദയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖ നേതാവ്. മുമ്പ് സംസ്ഥാന മന്ത്രിയായിരുന്നിട്ടുണ്ട നദ്ദ. അതേസമയം നിലവില്‍ എംഎല്‍എ അല്ലാത്തതിനാല്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും എന്നതാണ് നദ്ദ നേരിടുന്ന പ്രധാന പ്രശ്‌നം. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പമാണ് നദ്ദയെ തുണക്കുന്ന ഘടകം. ഹിമാചലില്‍ 44 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com