രാജ്യത്തെ ആദ്യ പണരഹിത ഗ്രാമമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന തെലങ്കാനയിലെ ഇബ്രാഹീംപൂര്‍ ഗ്രാമം പണരഹിത സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കുന്നു. ഗ്രാമത്തിലെ ഓട്ടോയിലും പെട്ടിക്കടയിലും മുറുക്കാന്‍ കടവരെ പണമിടപടിനായി ഉപയോഗിച്ചിരുന്നത് ഇലക്ടോണിക് മെഷിനുകളായിരുന്നു. ഇതോടെ ഇബ്രാഹീംപൂര്‍ ഗ്രാമം അന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. എന്നാല്‍ പണരഹിത സമ്പദ്‌വ്യവസ്ഥയുടെ പേരില്‍ സര്‍ക്കാരും ബാങ്കുകളും ചേര്‍ന്ന് പറ്റിച്ച കഥകളാണ് ഇപ്പോള്‍ ഈ നാട്ടുകാര്‍ക്ക് പറയാനുള്ളത്.
ഇടപാടുകള്‍ക്ക് വലിയതോതില്‍ പണം ഈടാക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകളാണ് തചിരിച്ചുചിന്തിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
നാട്ടുകാരുടെ പക്കലുള്ള സൈ്വപിങ് മെഷീനുകളെല്ലാം തിരിച്ചു നല്‍കിയെന്ന് നാട്ടുകാരനായ പ്രവീണ്‍ പറയുന്നു. ഉപയോഗിച്ചാലും ഇല്ലെങ്കിലും മാസത്തില്‍ 1400 രൂപ ബാങ്കുകള്‍ക്ക് ഇതിന്റെ വാടക നല്‍കേണ്ടതുണ്ട്.
ഈ മെഷീന്‍ ഉപയോഗിച്ചതിന്റെ പേരില്‍ മാത്രം 10,000 രൂപയുടെ നഷ്ടം കഴിഞ്ഞ ആറുമാസത്തിനിടെ എനിക്കുണ്ടായിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ക്യാഷ്‌ലെസ് ട്രാന്‍സാക്ഷന്‍ കൊണ്ട് എന്താണ് പ്രയോജനമെന്നാണ് പ്രവീണ്‍ ചോദിക്കുന്നത്.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പോരാടാനാണ് പണരഹിത ഇടപാടിനെ ഞങ്ങള്‍ സ്വീകരിച്ചത്. പക്ഷെ ഉയര്‍ന്ന സേവനനികുതിയുമായി മുന്നോട്ട് പോകാനാകില്ല. മെഷീന്‍ സേവനനിരക്കില്‍ നിന്നും തങ്ങളെ ഒഴിവാക്കിയാല്‍ മാത്രം ഇതുമായി മുന്നോട്ട് പോയാല്‍ മ്തിയെന്നാണ് കച്ചവടക്കാരുടെ തീരുമാനം. എടിഎമ്മുകളില്ലാത്തതും ഈ ക്യാഷ്‌ലെസ് ഗ്രാമത്തെ വലയ്ക്കുന്നു. പണമെടുക്കാന്‍ ആന്ധ്രബാങ്കിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സമീപത്തുള്ള സ്ത്രീനിധി ബാങ്കിനെയാണ് ആശ്രയിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
സാധാരണക്കാരായ കച്ചവടക്കാര്‍ക്ക് താങ്ങാവുന്നതിലുപ്പുറമുള്ള സേവന നികുതി നിരക്ക് കുറയ്ക്കാന്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അങ്ങനെ കച്ചവടക്കാരെ തിരികെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്ഥലം എംഎല്‍എ പറയുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ