ചെന്നൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ, സ്വകാര്യമേഖല ബാങ്കായ സിറ്റി യൂണിയൻ ബാങ്കിലും തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിൽ നിന്നും 12.8 കോടി തട്ടിച്ചതായാണ് കണ്ടെത്തൽ. എന്നാൽ പിഎന്‍ബിയിലേത് പോലെ ബാങ്കില്‍ നിന്ന് നേരിട്ടുള്ള പിന്‍വലിക്കുകള്‍ ഒന്നു രേഖപ്പെടുത്തിയിട്ടില്ല. സിഫ്റ്റ് പ്ലാറ്റ്‌ഫോം വഴിയാണ് പണം തട്ടിയെടുത്തിരിക്കുന്നത്.
ഫെബ്രുവരി ഏഴിനാണ് സിഫ്റ്റ് പ്ലാറ്റ്‌ഫോം വഴി മൂന്ന് വ്യാജ ഇടപാട് നടന്നതായി ബാങ്ക് കണ്ടെത്തിയത്. തുടര്‍ന്ന് പണം നല്‍കരുതെന്ന് ഇടപാടിലെ അനുബന്ധ ബാങ്കിനോട് ആവശ്യപ്പെട്ടതായി സിറ്റി യൂണിയന്‍ ബാങ്ക് അധികൃതർ അറിയിച്ചു. തട്ടിപ്പ് നടന്ന മൂന്ന് ഇടപാടുകളില്‍ ഒന്ന് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ നിന്ന് ദുബായി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്കിലേക്ക് അയച്ച അഞ്ച് ലക്ഷം ഡോളറിന്റെ ഇടപാടാണ് റദ്ദാക്കിയത്.
സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ഫ്രാങ്ക്ഫർട്ടിലെ അക്കൗണ്ടിലേക്ക് മൂന്ന് ലക്ഷം യൂറോയും ചൈന ആസ്ഥാനമായ ഒരു ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖയിലേക്ക് പത്ത് ലക്ഷം ഡോളറുമാണ് തട്ടിയെടുത്തിട്ടുള്ളത്. പണം തിരിച്ചുപിടിക്കുന്നതിനായി വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ, തുര്‍ക്കി, ചൈന രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നാഷണൽ സൈബർ സെക്യൂരിറ്റി കൗൺസിലും നയതന്ത്രതലത്തിലും നിയമപരമായും പണം തിരിച്ചുപിടിക്കാൻ സഹായവുമായി എത്തിയിട്ടുണ്ടെന്നും സിറ്റി യൂണിയൻ ബാങ്ക് അധുകൃതർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ