ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ച സംഭവത്തിൽ കുറ്റവാളിയെന്നു സംശയിക്കുന്ന രണ്ടാമത്തെ ആളെയും പൊലീസ് തിരിച്ചറിഞ്ഞു. മഹാരാഷ്ട്ര കോലാപുർ സ്വദേശിയായ പ്രവീൺ ലിംകാർ ആണ് കുറ്റകൃത്യത്തിൽ പങ്കുള്ള രണ്ടാമനെന്നാണ് റിപ്പോർട്ട്. 34 കാരനായ ഇയാൾ തീവ്ര ഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്ത പ്രവർത്തകനാണ്.
ഒമ്പതു വർഷം മുമ്പ് നടന്ന ഗോവയിൽ നടന്ന സ്ഫോടനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ പ്രവീൺ ലിംകാറും മറ്റു നാലു പേരും അന്നുമുതൽ ഒളിവിലാണ്. 2009 ഒക്ടോബർ 19 ന് മഡ്ഗാവിൽ വെച്ചാണ് സ്ഫോടകവസ്തു കടത്തുമ്പോൾ സ്ഫോടനം ഉണ്ടായത്.
കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ ആവശ്യപ്രകാരം പ്രവീൺ ലിംകാറിനെതിരെ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ ലിംകാറും, സംഭവത്തിൽ പങ്കാളികളെന്ന് കരുതുന്ന നാലുപേരും ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു.
ഗൗരി ലങ്കേഷ് വധക്കേസിൽ നേരത്തെ അറസ്റ്റിലായ കെ.ടി നവീന്‍കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രവീൺ ലിംകാറിനെക്കുറിച്ച് വിവരം ലഭിച്ചത്. ഗൗരിയുടെ വീട് നിരീക്ഷിക്കുന്നതിന് ലിംകാർ തന്നോടൊപ്പം ഉണ്ടായിരുന്നതായി നവീൻകുമാർ പൊലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് വീടിന് മുന്നിൽ വെച്ച് അക്രമികളുടെ വെടിയേറ്റു മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ